രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം എംഎല്‍എ നല്‍കിയ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

Update: 2026-01-22 04:34 GMT

തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ സിപിഎം എംഎല്‍എ ഡി കെ മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എ എന്‍ ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ചെയ്തയാളാണ് രാഹുലെന്നും നടപടി വേണമെന്നുമാണ് മുരളി ആവശ്യപ്പെട്ടത്. അധാര്‍മികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ നിയമസഭയ്ക്ക് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാം. ഇതിന് എംഎല്‍എമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് മുരളി പരാതിനല്‍കിയത്. സ്പീക്കര്‍ കമ്മിറ്റിക്ക് വിട്ടതിനാല്‍ മുരളിക്ക് ഇനി ആ പരാതി നിയമസഭയില്‍ ഉന്നയിക്കാനാവില്ല. കമ്മിറ്റി റിപ്പോര്‍ട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസനമുതല്‍ പുറത്താക്കല്‍വരെയുള്ള ശിക്ഷ സഭയ്ക്ക് നടപ്പാക്കാം.

നിയമസഭയിലെ അവകാശങ്ങളും പെരുമാറ്റച്ചട്ടവും (പ്രിവിലേജസ് ആന്‍ഡ് എത്തിക്സ്) കമ്മിറ്റി അധ്യക്ഷന്‍ മുരളി പെരുന്നെല്ലിയാണ്. പി ബാലചന്ദ്രന്‍, എം വി ഗോവിന്ദന്‍, യു എ ലത്തീഫ്, മാത്യു ടി തോമസ്, ടി പി രാമകൃഷ്ണന്‍, റോജി എം ജോണ്‍, എച്ച് സലാം, കെ കെ ശൈലജ എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതില്‍ യു എ ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങള്‍. സമിതി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാന്‍ ആരേയും വിളിച്ചുവരുത്താന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും.