ദലാല്‍ സ്ട്രീറ്റില്‍ രക്തച്ചൊരിച്ചില്‍; സെന്‍സെക്‌സ് 1,236 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,450 ല്‍

Update: 2026-02-19 10:29 GMT

മുംബൈ: തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍. ബിഎസ്ഇ സെന്‍സെക്സ് 1236 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,450 ല്‍ ക്ലോസ് ചെയ്തു. വിവിധ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും ഫലമായി ഇന്ത്യന്‍ ഓഹരി സൂചികകള്‍ ദുര്‍ബലമായ നിലയില്‍ ക്ലോസ് ചെയ്തു.

അവസാന സമയത്ത്, സെന്‍സെക്‌സ് 1,236.11 പോയിന്റ്(1.48 ശതമാനം) ഇടിഞ്ഞ് 82,498.14 ലും നിഫ്റ്റി 365 പോയിന്റ്(1.41) ശതമാനം ഇടിഞ്ഞ് 25,454.35 ലും എത്തി. 1248 ഓഹരികള്‍ മുന്നേറി, 2790 ഓഹരികള്‍ ഇടിഞ്ഞു, 149 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, എം & എം, ഭാരത് ഇലക്ട്രോണിക്‌സ്, അള്‍ട്രാടെക് സിമന്റ്, ട്രെന്റ് ഓഹരികളാണ് വലിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കി.

ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി, പവര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ എന്നിവ 2% വീതം ഇടിഞ്ഞു. എല്ലാ മേഖല സൂചികകളും ചുവപ്പില്‍ അവസാനിച്ചു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.6 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1.3 ശതമാനവും ഇടിഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.4 ശതമാനത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് വിപണിയിലെ ഇടിവ്. എണ്ണവില ഉയരുന്നതാണ് വിപണിക്ക് പ്രതികൂലമായ മറ്റൊരു ഘടകം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 70 ഡോളര്‍ കടന്നിരിക്കുകയാണ്. ഇറാന്‍- അമേരിക്ക സംഘര്‍ഷമാണ് എണ്ണവിലയെ ബാധിക്കുന്നത്.

Tags: