ഹോട്ടല്‍ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സൂചന; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

Update: 2025-05-15 04:23 GMT

കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. കേസിലെ അന്വേഷണത്തിന്റെ ഭാഗമായി രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (25) മരിച്ചതില്‍ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന് അടുത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ഐവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐവിന്‍ മരിച്ചു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ വിനയകുമാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനഃപൂര്‍വം വാഹനം ഇടിച്ചതിന്റെ സൂചന ലഭിച്ചത്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഹനെ വിമാനത്താളത്തില്‍നിന്ന് പോലിസ് പിടികൂടി.ഐവിന്‍ ഹോട്ടലിലെ ഷെഫാണ്. അപകടത്തിനു മുന്‍പ് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായതായി പോലിസിന് വിവരം ലഭിച്ചു.