ബിജെപി എംഎല്‍എക്കെതിരേ പീഡന ആരോപണം; വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമമെന്ന് എംഎല്‍എ

Update: 2025-11-03 03:26 GMT

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ മുന്‍ സ്പീക്കറും ബിജെപി എംഎല്‍എയുമായ ഹാന്‍സ് രാജിനെതിരെ പീഡനപരാതി നല്‍കിയതിന് പിന്നാലെ തനിക്കും കുടുംബത്തിനും നേരെ അക്രമങ്ങള്‍ നടക്കുന്നതായി പരാതിക്കാരി. 21കാരിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2024ല്‍ ഹാന്‍സ് രാജിനെതിരെ യുവതി പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, എംഎല്‍എയും ഭാര്യയും സംഘവും തന്നെയും കുടുംബത്തെയും ഇപ്പോഴും ഉപദ്രവിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവതി ആരോപിച്ചു.

നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത ചുരാ പോലിസ് എംഎല്‍എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും യുവതി ആരോപിക്കുന്നു. തെളിവായി താന്‍ നല്‍കിയ മൊബൈല്‍ഫോണുകളും വാട്ട്‌സാപ്പ് ചാറ്റുകളും പോലിസ് നശിപ്പിച്ചതായും യുവതി ചൂണ്ടിക്കാട്ടി. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് എംഎല്‍എ ആരോപിച്ചു. പെണ്‍കുട്ടി തനിക്ക് മകളെ പോലെയാണെന്നും എംഎല്‍എ അവകാശപ്പെട്ടു. പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവതി ശ്രമിക്കുകയാണെന്നും എംഎല്‍എ ആരോപിക്കുന്നു.