'' ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളല്ല'' മോഹന്‍ ഭഗ്‌വതിന്റെ പ്രസ്താവന തള്ളി സിബിസിഐ

Update: 2025-11-11 05:54 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്നവര്‍ അഹിന്ദുക്കളല്ലെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ്‌വതിന്റെ പ്രസ്താവന തള്ളി കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ഇന്ത്യക്ക് പകരം ഹിന്ദ്, ഹിന്ദുസ്ഥാന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കണമെന്ന ഹരജി മുമ്പ് സുപ്രിംകോടതി തന്നെ തള്ളിയതാണെന്നും കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി ചിത്രീകരിക്കാനുള്ള എല്ലാ നീക്കങ്ങളെ അപലപിക്കുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായിരിക്കും. ഇന്ത്യയുടെ ഭരണഘടനാ സ്വഭാവം സംരക്ഷിക്കാന്‍ എല്ലാവരും പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍ നടപടികള്‍ സ്വീകരിക്കണം. 1982ല്‍ കന്യാകുമാരിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടന്ന വര്‍ഗീയ കലാപം അന്വേഷിച്ച ജസ്റ്റിസ് വേണുഗോപാല്‍ കമ്മീഷന്റെ റിപോര്‍ട്ടില്‍ ആര്‍എസ്എസിന്റെ ചരിത്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്.

''ആര്‍എസ്എസ് തീവ്രവാദപരവും ആക്രമണാത്മകവുമായ മനോഭാവം സ്വീകരിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുക്കളുടെ അവകാശങ്ങളായി അവര്‍ കരുതുന്നതിന്റെ വക്താവായി സ്വയം നിലകൊള്ളുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ പാഠം പഠിപ്പിക്കലാണ് അവരുടെ ലക്ഷ്യം. വര്‍ഗീയ അക്രമം പ്രകോപിപ്പിക്കുന്നതിനുള്ള ആര്‍എസ്എസ് രീതിശാസ്ത്രം ഇവയാണ്: എ) ക്രിസ്ത്യാനികള്‍ ഈ രാജ്യത്തെ വിശ്വസ്തരായ പൗരന്മാരല്ല എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തില്‍ വര്‍ഗീയ വികാരങ്ങള്‍ ഉണര്‍ത്തുക; ബി) ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിക്കുകയും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും ചെയ്യുന്നുവെന്ന സമര്‍ത്ഥമായ പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തില്‍ ഭയം വര്‍ദ്ധിപ്പിക്കുക; സി) ഭരണത്തിലേക്ക് നുഴഞ്ഞുകയറുകയും വര്‍ഗീയ മനോഭാവങ്ങള്‍ സ്വീകരിച്ച് വികസിപ്പിച്ചെടുത്ത് സിവില്‍, പോലിസ് സര്‍വീസുകളിലെ അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക; ഡി) ഭൂരിപക്ഷ സമുദായത്തിലെ യുവാക്കളെ കഠാര, വാളുകള്‍, കുന്തങ്ങള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലിപ്പിക്കുക; ഇ) ഏതൊരു നിസ്സാര സംഭവത്തിനും വര്‍ഗീയ നിറം നല്‍കി വര്‍ഗീയ വിഭജനം വര്‍ദ്ധിപ്പിക്കാനും വര്‍ഗീയ വികാരങ്ങള്‍ ആഴത്തിലാക്കാനും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു.''

ആര്‍എസ്എസുമായി ബന്ധപ്പെട്ട പാഞ്ചജന്യയുടെ 2024 ആഗസ്റ്റ് ലക്കം ഇങ്ങനെ റിപോര്‍ട്ട് ചെയ്തിരിക്കുന്നു. 'ജാതിയുടെ രൂപത്തില്‍, ഇന്ത്യന്‍ സമൂഹം ലളിതമായ ഒരു കാര്യം മനസ്സിലാക്കി - ഒരാളുടെ ജാതിയെ ഒറ്റിക്കൊടുക്കുന്നത് രാഷ്ട്രവഞ്ചനയാണ്'. മനുസ്മൃതിയിലെ 1.91 പ്രകാരം 'മറ്റ് മൂന്ന് സാമൂഹിക വ്യവസ്ഥകളെ മനസ്സില്ലാമനസ്സോടെ സേവിക്കുക' എന്ന ഒരേയൊരു പ്രവൃത്തി മാത്രമേ ഭഗവാന്‍ ശൂദ്രര്‍ക്ക് നിയമിച്ചിട്ടുള്ളൂ'. ജാതി ഉന്മൂലനം ചെയ്യേണ്ടതില്ലെന്ന മോഹന്‍ ഭഗ്‌വതിന്റെ പ്രസ്താവന ഭഗവതിന്റെ ഉദ്ദേശ്യങ്ങളുടെ വ്യക്തമായ സൂചനയാണ്. ഇതില്‍ ഇന്ത്യന്‍ ജനതയ്ക്ക് അവരുടേതായ കാഴ്ചപാടുകള്‍ ആവാം. എന്നിരുന്നാലും കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ നഗ്‌നമായ ദുരുപയോഗം, ചൂഷണാത്മകമായ ജോലി സമയം എന്നിവ വഴി സാമ്പത്തിക അസമത്വത്തെ സ്വാതന്ത്യത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് താഴ്ത്തുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമരത്തിനും അതിന്റെ തുടര്‍ച്ചയായ രാഷ്ട്രനിര്‍മ്മാണത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, അത് തുടരുമെന്നും പ്രസ്താവന പറയുന്നു.