ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

Update: 2025-12-10 02:43 GMT

കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പത്തൊമ്പതുകാരി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹം ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അലനെ പോലിസ് ചോദ്യം ചെയ്തു. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാണെന്ന് അലന്‍ സമ്മതിച്ചെന്ന് പോലിസ് അറിയിച്ചു. ചിത്രപ്രിയയെ കാണാതായെന്ന് നേരത്തെ പോലിസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി. ചിത്രപ്രിയ അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപ സ്ഥലങ്ങളില്‍ പോലിസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു.മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു.

ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ചിത്രപ്രിയയെ ശനിയാഴ്ച കാണാതായതിനെ തുടര്‍ന്ന് കാലടി പോലിസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മലയാറ്റൂര്‍ ഭാഗത്തു വെച്ച് കാണാതായി എന്നതായിരുന്നു പരാതി. സെബിയൂരിലെ പറമ്പില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചൊവ്വാഴ്ച നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.