രാമരാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചില്ല; ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനെ ആക്രമിച്ച് ഹിന്ദുത്വര്‍

Update: 2025-02-09 16:04 GMT

ഹൈദരാബാദ്: രാമരാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതിന് തെലങ്കാനയിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ രംഗരാജനെ ഹിന്ദുത്വര്‍ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോയും ക്ഷേത്ര സംരക്ഷണ സമിതി എന്ന ഹിന്ദുത്വ സംഘടനയുടെ നേതാവായ എം വി സൗന്ദര്‍രാജന്‍ പുറത്തുവിട്ടു. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗരാജനും ചില്‍ക്കൂര്‍ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി ചെയര്‍മാനും പോലിസില്‍ പരാതി നല്‍കി. ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ വച്ചാണ് ഹിന്ദുത്വര്‍ രംഗരാജനെ ആക്രമിച്ചത്. ആക്രമണം തടയാന്‍ എത്തിയ മകനും പരിക്കേറ്റിട്ടുണ്ട്.

രാമരാജ്യം രൂപീകരിക്കുന്നതിനെ അംഗീകരിക്കാത്തവരെ നേരിടാന്‍ സ്വകാര്യ സൈന്യം രൂപീകരിച്ചതായി എം വി സൗന്ദര്‍രാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില്‍ക്കൂര്‍ ക്ഷേത്ര പുരോഹിതന്‍ രാമരാജ്യ ദൗത്യത്തില്‍ ചേരാന്‍ വിസമ്മതിച്ചതിനാല്‍ ആക്രമിക്കപ്പെട്ടെന്നും പ്രസ്താവന പറയുന്നു.

ഭൂമിയിലെ ആദ്യമനുഷ്യനെന്ന് ഹിന്ദുക്കളില്‍ ചിലര്‍ വിഭാഗം വിശ്വസിക്കുന്ന ശ്രദ്ധദേവ മനുവിന്റെ പത്തുമക്കളില്‍ ഒരാളായ ഇക്ഷ്വാക്കുവിന്റെ പിന്‍ഗാമികളെന്നു അവകാശപ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഹിന്ദു വിശ്വാസപ്രകാരമുള്ള കോസല രാജ്യത്തെ ആദ്യരാജാവായിരുന്നു ഇക്ഷ്വാക്കു. ഹിന്ദു ഇതിഹാസമായ രാമായണത്തില്‍ പരാമര്‍ശിക്കുന്ന രാമന്റെ മുന്‍ഗാമിയുമാണ് ഇക്ഷ്വാക്കു.

ചില്‍ക്കൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ മുഹമ്മദ് ഗൗസിക്ക് കഴിഞ്ഞ വര്‍ഷം രംഗരാജന്‍ ഒരു കാളയെ നല്‍കിയിരുന്നു. മുഹമ്മദ് ഗൗസിന്റെ കാള വൈദ്യുതാഘാതമേറ്റ് ചത്തതിനെ തുടര്‍ന്നാണ് കാളയെ നല്‍കിയത്. ഇതിനെതിരെയും ഹിന്ദുത്വര്‍ രംഗത്തെത്തിയിരുന്നു. ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നത് ക്ഷേത്രത്തിന്റെ പാരമ്പര്യമാണെന്നും അതില്‍ ജാതിയോ മതമോ നോക്കാറില്ലെന്നുമാണ് അന്ന് രംഗരാജന്‍ പറഞ്ഞത്.

മനുഷ്യരെ സഹായിക്കുക എന്നതാണ് ചില്‍ക്കൂര്‍ ബാലാജിയുടെയും ശിഷ്യന്‍മാരുടെയും രീതിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. രംഗരാജന് എതിരായ ആക്രമണത്തില്‍ വിവിധ ഹിന്ദുസംഘടനകളും പ്രതിഷേധിച്ചു.