മുസ്‌ലിം യുവാക്കള്‍ ഗര്‍ബ ഡാന്‍സിന് സമീപം പോവരുതെന്ന് ഛത്തീസ്ഗഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

Update: 2025-09-24 08:37 GMT

റായ്പൂര്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദുസമൂഹം നടത്തുന്ന ഗര്‍ബ ഡാന്‍സിന് സമീപത്തേക്ക് മുസ്‌ലിം യുവാക്കള്‍ പോവരുതെന്ന് ഛത്തീസ്ഗഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും ബിജെപി നേതാവുമായ സലീം രാജ്. ഗര്‍ബ വെറും നൃത്തമല്ലെന്നും മതപരമായ ചടങ്ങാണെന്നും സലീം രാജ് പറഞ്ഞു. വിവിധ ഹിന്ദുത്വ സംഘടനകളുടെ നിലപാടാണ് വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പിന്റെ മാത്രം ചുമതലയുള്ള വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും ആവര്‍ത്തിച്ചിരിക്കുന്നത്.

അതേസമയം, ഗര്‍ബയില്‍ പങ്കെടുക്കുന്നവര്‍ കുറി തൊടണമെന്നും കൈയ്യില്‍ രക്ഷ കെട്ടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. നൃത്തത്തില്‍ പങ്കെടുക്കുന്നവരുടെ മേല്‍ പശുവിന്റെ മൂത്രം തളിക്കണമെന്നും വിദര്‍ഭയിലെ വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രശാന്ത് തിത്രെ ആവശ്യപ്പെട്ടു. സൂറത്തിലെ ഒരു പ്രദേശത്തെ നവരാത്രി ആഘോഷത്തിലെ ഓര്‍ക്കസ്ട്ര സംഘത്തില്‍ മുസ്‌ലിംകളുണ്ടെന്ന് ആരോപിച്ച് വിഎച്ച്പി-ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മുസ് ലിംകളെ ഒഴിവാക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു.