ജാതി സെന്‍സസ് റിപോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും: കര്‍ണാടക മുഖ്യമന്ത്രി

Update: 2025-01-18 01:53 GMT

മംഗളൂരു: കര്‍ണാടകയില്‍ നടത്തിയ ജാതി സെന്‍സസിന്റെ റിപോര്‍ട്ട് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ പ്രമുഖ വിഭാഗങ്ങളായ ലിംഗായത്തുകളും വൊക്കലിംഗകളും ജാതി സെന്‍സസിനെതിരേ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗത്തില്‍ വലിയ ചര്‍ച്ചകളുണ്ടാവാന്‍ സാധ്യതയുണ്ട്. 2015ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതി സെന്‍സസിന് നിര്‍ദേശിച്ചത്. 169 കോടി രൂപ ചെലവില്‍ 2016ല്‍ റിപോര്‍ട്ടിന്റെ പ്രാഥമിക രൂപം തയ്യാറാക്കി. പിന്നീട് സര്‍ക്കാര്‍ റിപോര്‍ട്ടില്‍ നടപടികള്‍ സ്വീകരിച്ചില്ല. 2020ല്‍ ബിജെപി സര്‍ക്കാര്‍ സെന്‍സസ് കമ്മീഷന്റെ തലവനായി ജയപ്രകാശ് ഹെഗ്‌ഡെയെ നിയമിച്ചു. ഇയാള്‍ 2024 ഫെബ്രുവരി 29ന് സിദ്ധരാമയ്യ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. സംസ്ഥാനത്തെ 1.6 ലക്ഷം ഉദ്യോഗസ്ഥരാണ് സര്‍വേ നടത്തിയതെന്ന് ഹെഗ്‌ഡെ പറഞ്ഞു.