പശുകശാപ്പ് ആരോപണത്തില്‍ വര്‍ഗീയ പ്രസംഗം: വിഎച്ച്പി നേതാവിനെതിരേ കേസ്

Update: 2025-07-05 05:01 GMT

ഉഡുപ്പി: വര്‍ഗീയ പ്രസംഗം നടത്തിയതിന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പ്‌വെല്ലിനെതിരെ ഉഡുപ്പി പോലിസ് സ്വമേധയാ കേസെടുത്തു. അടുത്തിടെ കുഞ്ഞാലു പ്രദേശത്ത് പശുവിനെ ചിലര്‍ കൊന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശരണ്‍ പതിവുപോലെ വര്‍ഗീയ പ്രസംഗം നടത്തിയത്. തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.

കുഞ്ഞാലു പ്രദേശത്ത് പശുവിന്റെ തലയും മറ്റും കണ്ടെത്തിയതാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. പ്രതികളെ അതിവേഗം കണ്ടെത്തണമെന്ന് മുസ്‌ലിം സംഘടനകള്‍ പോലിസിനോട് ആവശ്യപ്പെടുകയുമുണ്ടായി. തുടര്‍ന്ന് നാല് പ്രത്യേക സംഘങ്ങളെയാണ് കേസ് അന്വേഷണത്തിന് പോലിസ് നിയോഗിച്ചത്. രാം(49), പ്രസാദ്(21), സന്ദേശ്(35), രാജേഷ്(28), നവീന്‍(35), കേശവ് നായ്ക്(50) എന്നിവര്‍ അറസ്റ്റിലായി.


കേശവ് നായ്ക്കിന്റെ ഒന്നര വയസ് പ്രായമുള്ള പശുവിനെയാണ് എല്ലാവരും കൂടി കശാപ്പ് ചെയ്തതെന്നും പോലിസ് കണ്ടെത്തി. പശുവിനെ നോക്കാന്‍ തനിക്ക് മടിയാണെന്ന് പറഞ്ഞാണ് കേശവ് നായ്ക് അതിനെ മറ്റു പ്രതികള്‍ക്ക് കൈമാറിയത്. അവര്‍ അതിനെ കശാപ്പ് ചെയ്തു ഭക്ഷണമാക്കി. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ കളയാന്‍ കൊണ്ടുപോവുമ്പോള്‍ റോഡില്‍ വീഴുകയായിരുന്നു. ഈ അവശിഷ്ടങ്ങളെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഹിന്ദുത്വര്‍ ഉപയോഗിച്ചത്.