തൊടുപുഴയിലെ വര്‍ഗീയ പ്രസംഗം; പി സി ജോര്‍ജിനെതിരേ കേസെടുക്കണം: തൊടുപുഴ കോടതി

Update: 2025-07-16 11:53 GMT

തൊടുപുഴ: വര്‍ഗീയ-വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരേ കേസെടുക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലിസിന് നിര്‍ദേശം നല്‍കി. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ ആര്‍എസ്എസ് സഹയാത്രികനായ അജികൃഷ്ണന്‍ സെക്രട്ടറിയായ എച്ച്ആര്‍ഡിഎസ് ഇന്ത്യ തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് കേസെടുക്കേണ്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ടി അനീഷ് നല്‍കിയ പരാതിയിലാണ് നടപടി.

'' മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്‌ലിം സമുദായം വളര്‍ത്തുന്നു. 'ഭാരതത്തോട്' സ്നേഹമില്ലാത്ത ഒരാളും ഈ മണ്ണില്‍ ജീവിക്കരുത്. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് പോകുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയന്‍ കേസെടുത്താലും പ്രശ്‌നമില്ല കോടതിയില്‍ തീര്‍ത്തോളമെന്നായിരുന്നു ജോര്‍ജിന്റെ വെല്ലുവിളി. വേദിയ്ക്ക് പുറത്തെത്തിയ ജോര്‍ജ് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും വര്‍ഗീയ പ്രസ്താവന നടത്തി.

ജവഹര്‍ലാല്‍ നെഹൃവിന്റെ അപ്പന്‍ മോത്തിലാല്‍ നെഹ്‌റു മുസ്‌ലിമായിരുന്നു. ജവഹര്‍ ലാല്‍ നെഹ്‌റു അടച്ചിട്ട മുറിയില്‍ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു. അയാളാണ് ഇന്ത്യയെ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത്. ഭാരതം എന്നതാണ് ശരി''ഇങ്ങനെയായിരുന്നു ജോര്‍ജിന്റെ തൊടുപുഴയിലെ വിവാദ പ്രസംഗം.