ബസ് ഇടിച്ച് രണ്ടു പേര്‍ മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്

Update: 2025-05-23 04:10 GMT

തൃശ്ശൂര്‍: ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പഴയന്നൂര്‍ കോടത്തൂര്‍ തോട്ടുംകര പുന്നയ്ക്കല്‍ വീട്ടില്‍ മനോജി(39)നെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എം രതീഷ് കുമാര്‍ ശിക്ഷിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ശിക്ഷ. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷയുണ്ട്. പിഴത്തുക മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് തുല്യമായി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം.

2010 ഡിസംബര്‍ 15ന് രാവിലെ 8.30ന് ഒല്ലൂക്കരയ്ക്കടുത്ത് ആറാംകല്ലിലാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് ഹെഡ്‌ലൈറ്റിട്ട് മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ എതിരേ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പീച്ചി വെറ്റിലപ്പാറ കുന്നത്തുവീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ രാഖില്‍കുമാര്‍ (21), അകവൂര്‍ വീട്ടില്‍ രവിയുടെ മകന്‍ രാകേഷ് (25) എന്നിവരാണ് മരിച്ചത്.