അസമിലെ ഗോല്‍പാരയില്‍ ബംഗാളി മുസ്‌ലിംകളുടെ 600 വീടുകള്‍ പൊളിക്കുന്നു(വീഡിയോ)

Update: 2025-06-16 16:37 GMT
അസമിലെ ഗോല്‍പാരയില്‍ ബംഗാളി മുസ്‌ലിംകളുടെ 600 വീടുകള്‍ പൊളിക്കുന്നു(വീഡിയോ)

ഗുവാഹത്തി: അസമിലെ ഗോല്‍പാര ജില്ലയിലെ ഹസീല ബീല്‍ ഗ്രാമത്തില്‍ 600 വീടുകള്‍ പൊളിക്കാന്‍ തുടങ്ങി.


നിയമവിരുദ്ധമായി നിര്‍മിച്ചുവെന്നാരോപിച്ചാണ് 15 ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് വീടുകള്‍ പൊളിക്കുന്നത്. പ്രദേശവാസികളില്‍ ഭൂരിപക്ഷവും ബംഗാളി മുസ്‌ലിംകളാണ്. കനത്ത പോലിസ് സുരക്ഷയിലാണ് വീടുകള്‍ പൊളിക്കാന്‍ തുടങ്ങിയതെന്നും ആരും എതിര്‍ത്തില്ലെന്നും എസ്ഡിഎം പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷമായി തന്റെ കുടുംബം താമസിക്കുന്ന വീടാണ് പൊളിച്ചതെന്ന് 50കാരനായ സുലൈമാന്‍ അലി പറഞ്ഞു. താന്‍ ആ വീട്ടിലാണ് ജനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. '' നോട്ടീസ് നല്‍കി രണ്ടാം ദിവസമാണ് അവര്‍ പൊളിക്കാന്‍ എത്തിയത്. കുട്ടികള്‍ക്ക് അല്‍പ്പദിവസത്തിനുള്ളില്‍ പരീക്ഷയാണ്. വീട് പൊളിച്ചതിന് ശേഷം രണ്ടു മണിക്കൂര്‍ മഴയത്ത് നില്‍ക്കേണ്ടി വന്നു. പ്രദേശത്ത് ടെന്‍ഡുകളോ ഷെഡുകളോ കെട്ടരുതെന്ന് പോലിസ് പറഞ്ഞിട്ടുണ്ട്. രാത്രി എവിടെയാണ് താമസിക്കുകയെന്ന് അറിയില്ല. ഞങ്ങള്‍ ഇപ്പോള്‍ ഭൂരഹിതരാണ്.''-അദ്ദേഹം പറഞ്ഞു. ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് റെജാവുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

2016ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം 10,620 കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചിട്ടുണ്ട്. അതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളുടേതാണ്. റെയില്‍ വേ ഭൂമിയില്‍ നിന്നും ആയിരത്തില്‍ അധികം മുസ് ലിംകളെ ഒഴിപ്പിച്ചു. എന്നാല്‍, അയല്‍വാസികളായ ഹിന്ദുക്കളെ ഒഴിപ്പിച്ചില്ല.

Similar News