പശുവിന്റെ പേരില്‍ പോലിസുകാരനെ കൊന്ന കേസ്: ബിജെപി നേതാവ് അടക്കം 33 പേര്‍ക്ക് ഏഴു വര്‍ഷം തടവ്; അഞ്ചു പേര്‍ക്ക് ജീവപര്യന്തം
ബുലന്ദ്ഷഹര്‍: ചത്തപശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ കൊല്ലുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം 38 പേരെ ശിക്ഷിച്ചു. കൊലപാതകങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ചു പേരെ ജീവപര്യന്തം തടവിനും അക്രമങ്ങളില്‍ പങ്കെടുത്ത 33 പേരെ ഏഴുവര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. സംഭവം നടക്കുന്ന കാലത്ത് ബജ്‌റങ് ദള്‍ നേതാവും ഇപ്പോള്‍ ബിജെപി നേതാവുമായ യോഗേഷ് രാജും രാഷ്ട്രീയ റൈഫിള്‍സ് ജവാന്‍ ജീതേന്ദ്ര മാലിക്കും അടക്കം 33 പേര്‍ക്കാണ് ഏഴു വര്‍ഷം തടവ്.പ്രതികളില്‍ നിന്നും ഈടാക്കുന്ന പിഴ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
പശുവിനെ ചത്ത നിലയില്‍ കണ്ടെന്ന് പറഞ്ഞാണ് 2018 ഡിസംബര്‍ മൂന്നിന് ഹിന്ദുത്വര്‍ ചിങ്ക്രാവതി പോലിസ് സ്‌റ്റേഷനില്‍ പരിധിയില്‍ അക്രമം അഴിച്ചുവിട്ടത്. അക്രമം തടയാന്‍ എത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങും പ്രദേശവാസിയായ സുമിത് കുമാറും കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയും ജില്ലാ പഞ്ചായത്ത് അംഗവുമായ യോഗേഷ് കുമാറിന് അടുത്തിടെയാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്. ജമ്മുവില്‍ വിന്യസിച്ചിരുന്ന സമയത്ത് ലീവിന് വന്നാണ് രാഷ്ട്രീയ റൈഫിള്‍സ് ജവാന്‍ ജീതേന്ദ്ര മാലിക്ക് അക്രമത്തില്‍ പങ്കെടുത്തത്. പക്ഷേ, ഇരുവര്‍ക്കും പോലിസുകാരന്റെ കൊലയില്‍ പങ്കില്ലെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. ഇവര്‍ മറ്റു അക്രമങ്ങളില്‍ കുറ്റക്കാരാണ്. പ്രശാന്ത് നാഥ്, രാഹുല്‍, ഡേവിഡ്, ലോകന്ദ്ര സിങ്, ജോണി എന്നിവരാണ് പോലിസുകാരന്റെ കൊലയില്‍ കുറ്റക്കാര്‍.
കൊലപാതകം കഴിഞ്ഞ് ഏഴു വര്‍ഷമായിട്ടും പോലിസുകാരന്റെ ഔദ്യോഗിക തോക്ക് കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. തോക്ക് താന്‍ ഉപയോഗിച്ചെന്ന് പ്രശാന്ത് നാഥ് പോലിസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം കനാലില്‍ ഉപേക്ഷിച്ചെന്നും പറഞ്ഞു. എന്നാല്‍, അത് ഇതുവരെയും കണ്ടെടുക്കാനായിട്ടില്ല.
