തൃശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി

Update: 2026-04-22 03:41 GMT

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടം നടന്ന പ്രദേശത്ത് കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്തില്‍ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. കയ്യിന്റെ ഭാഗം എന്നാണ് പ്രാഥമിക നിഗമനം. കഡാവര്‍ നായ്ക്കള്‍ കുരക്കുന്നത് കണ്ട് പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗം കണ്ടെത്തിയത്.

രാവിലെ ആറുമണിയോടെ തന്നെ കഡാവര്‍ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവര്‍ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കും. അതിന് വേണ്ടിയാണ് കഡാവര്‍ നായ്ക്കളെ കൊണ്ടുവരുന്നത്. സ്‌ഫോടനത്തില്‍ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

അപകടസ്ഥലത്ത് എത്ര പേര്‍ ഉണ്ടായിരുന്നു എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള വിശദമായ പരിശോധനയും ഇന്ന് നടക്കും. ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.