ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിച്ചില്ലെന്ന് ബിജെപിയില്‍ ചര്‍ച്ച

Update: 2025-12-18 01:35 GMT

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപിക്കുള്ളില്‍ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശ്ശൂരില്‍ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ചില നേതാക്കള്‍ ഈ നിലപാടിലെത്തിയത്. തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും ഗുണം ചെയ്തില്ല. നാലാഞ്ചിറ, പാളയം, വെട്ടുകാട്, പൗണ്ടുകടവ് മേഖലകളില്‍ പരാജയപ്പെട്ടു. വോട്ടും കുറവായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തത് ഇതിനൊരു കാരണമാണെന്നും അവര്‍ വിലയിരുത്തുന്നു. തൃശൂരില്‍ സുരേഷ് ഗോപി വിരുദ്ധ തരംഗം ഉണ്ടായെന്നും പാര്‍ട്ടി വിലയിരുത്തുന്നു.