പൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി മഹാരാഷ്ട്ര പോലിസ്

Update: 2025-06-16 07:48 GMT
പൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി മഹാരാഷ്ട്ര പോലിസ്

മുംബൈ: ജോലി ആവശ്യാര്‍ഥം പശ്ചിമ ബംഗാളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് പോയ ബംഗാളി യുവാവിനെ, മഹാരാഷ്ട്ര പോലിസ് പിടികൂടി, അതിര്‍ത്തി കടത്തി. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരനാണെന്ന് ആരോപിച്ചാണ് 36കാരനായ മെഹബൂബ് ശെയ്ഖിനെ അതിര്‍ത്തി കടത്തി ബംഗ്ലാദേശിലേക്ക് തള്ളിവിട്ടത്.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലക്കാരനായ മെഹബൂബ് ശെയ്ഖ് കഴിഞ്ഞ രണ്ടു വര്‍ഷമായി മഹാരാഷ്ട്രയില്‍ ആശാരിയായി ജോലി ചെയ്തു വരുകയായിരുന്നു. മുംബൈക്കടുത്തുള്ള താനെയില്‍ നിന്നാണ് പോലിസ് പിടികൂടിയത്.

പശ്ചിമ ബംഗാള്‍ പോലിസിന്റെയും സംസ്ഥാന കുടിയേറ്റ ക്ഷേമ ബോര്‍ഡിന്റെയും ഇടപെടലും ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടും മഹാരാഷ്ട്ര പോലിസും ബിഎസ്എഫും മെഹ്ബൂബ് ശെയ്ഖിനെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു എന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പറയുന്നു.

'ശെയ്ഖിന്റെ കുടുംബം ഞങ്ങളെ സമീപിച്ചതിനുശേഷം ഞങ്ങള്‍ മഹാരാഷ്ട്ര പോലിസുമായി ബന്ധപ്പെട്ടു. ആവശ്യമായ എല്ലാ രേഖകളും അവര്‍ക്ക് അയച്ചു കൊടുത്തു. എന്നാല്‍ അതിര്‍ത്തി കടത്തിയ വിവരം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല. ശെയ്ഖിനെ ബിഎസ്എഫ് ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു'-പശ്ചിമ ബംഗാള്‍ കുടിയേറ്റ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ സമീറുല്‍ ഇസ്‌ലാം പറഞ്ഞു.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഭഗബംഗോളയിലെ മഹിസസ്ഥാനി ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തെ ഹൊസൈന്‍ നഗര്‍ ഗ്രാമത്തിലെ താമസക്കാരാണ് ശെയ്ഖിന്റെ കുടുംബം.

'കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹം മഹാരാഷ്ട്രയിലാണ് ജോലി ചെയ്യുന്നത്. മുംബൈക്കടുത്തുള്ള താനെയിലെ മീര റോഡ് പ്രദേശത്താണ് അദ്ദേഹം താമസിച്ചിരുന്നത്. അഞ്ചുദിവസം മുമ്പ് ജൂണ്‍ 11 ബുധനാഴ്ച, ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍, ബംഗ്ലാദേശിയാണെന്ന് പറഞ്ഞ് പോലിസ് അദ്ദേഹത്തെ പിടികൂടി കനകിയ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി' ശെയ്ഖിന്റെ ഇളയ സഹോദരന്‍ മുജീബുര്‍ പറയുന്നു.

'കനകിയ പോലിസ് സ്‌റ്റേഷനില്‍നിന്നാണ് അദ്ദേഹം ഞങ്ങളെ വിളിച്ചത്. ഞങ്ങള്‍ ഉടന്‍ തന്നെ പ്രാദേശിക പോലിസിനെയും ഭരണകൂടത്തെയും ഞങ്ങളുടെ പഞ്ചായത്ത് പ്രധാനെയും കുടിയേറ്റ ക്ഷേമ ബോര്‍ഡിനെയും അറിയിച്ചു. അവര്‍ മഹാരാഷ്ട്ര പോലിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. വെള്ളിയാഴ്ചയോടെ, മെഹ്ബൂബ് ശെയ്ഖിന്റെ വോട്ടര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയ ഞങ്ങളുടെ വംശാവലി എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും ഞങ്ങള്‍ മഹാരാഷ്ട്ര പോലിസിന് അയച്ചു'-മുജിബുര്‍ കൂട്ടിച്ചേര്‍ത്തു.

മെഹ്ബൂബ് ശെയ്ഖിനെ സിലിഗുരിയിലെ ബിഎസ്എഫ് ക്യാംപിലേക്ക് അയച്ചതായി അറിഞ്ഞതിനെത്തുടര്‍ന്ന് കുടുംബം സിലിഗുരിയിലേക്ക് ഓടിയെത്തിയതായി മഹിസസ്ഥലി ഗ്രാമപഞ്ചായത്ത് പ്രധാന്‍ ഷബീര്‍ അഹമ്മദ് പറഞ്ഞു.

'ജൂണ്‍ 13 വെള്ളിയാഴ്ച സിലിഗുരിയിലെ ബിഎസ്എഫ് ക്യാംപിലേക്ക് മെഹ്ബൂബിനെ അയച്ചതായി മഹാരാഷ്ട്ര പോലിസ് അറിയിച്ചതായി പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍നിന്ന് ഞങ്ങളെ അറിയിച്ചു. സഹോദരന്‍ മുജിബുര്‍ ക്യാംപിലേക്ക് ഓടി. പക്ഷേ, അവിടെ ഞങ്ങളെ ഒട്ടും പരിഗണിച്ചില്ല. അവര്‍ ഞങ്ങളെ കേള്‍ക്കാന്‍പോലും കൂട്ടാക്കിയില്ല'-ഷബീര്‍ അഹമ്മദ് പറഞ്ഞു.

കുടുംബം പറയുന്നതനുസരിച്ച്, ജൂണ്‍ 14 ശനിയാഴ്ച പുലര്‍ച്ചെ 3.30 ന് മെഹ്ബൂബ് ശെയ്ഖ് അവരെ വിളിച്ചു. ബിഎസ്എഫ് അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടതായി അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെ ബിഎസ്എഫ് തന്നെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ടു എന്നാണ് മെഹബൂബ് ശെയ്ഖ് പറഞ്ഞത്. അഭയം തേടിയ ഗ്രാമത്തില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്. അദ്ദേഹം കരയുകയായിരുന്നു. മെഹബൂബിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിരികെ വേണം. അദ്ദേഹത്തിന് എത്ര കാലം ബംഗ്ലാദേശില്‍ കഴിയേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല'-മുജീബുര്‍ പറഞ്ഞു.

എന്നാല്‍ മഹാരാഷ്ട്ര പോലിസ് അവരുടെ നടപടിയെ ന്യായീകരിക്കുകയാണ്. മെഹബൂബ് തന്റെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നും ആധാറും പാന്‍ കാര്‍ഡുകളും പൗരത്വം തെളിയിക്കുന്നതിന് പരിഗണിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ തെറ്റുകാരല്ല... അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള പോലിസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 11ന് മെഹബൂബ് ശെയ്ഖ് ഉള്‍പ്പെടെ സംശയിക്കപ്പെടുന്നവരായ നിരവധി പേരെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തു. അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. സാധാരണ നിലയില്‍, ആധാറും പാന്‍ കാര്‍ഡുകളും ഇതിനായി ഞങ്ങള്‍ പരിഗണിക്കുന്നില്ല. കാരണം അവ വ്യാജമായി ലഭിക്കും. അതിനാല്‍, ജനന സര്‍ട്ടിഫിക്കറ്റോ ശക്തമായ ഏതെങ്കിലും തെളിവോ ഹാജരാക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ, അത് ഹാജരാക്കാന്‍ അദ്ദേഹത്തിനായില്ല. കൂടാതെ താന്‍ ഇന്ത്യക്കാരനാണെന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന മറ്റ് രേഖകളോ കുടുംബത്തിന്റെ രേഖകളോ അദ്ദേഹം നല്‍കിയില്ല'-താനെയിലെ മീര റോഡ് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മേഘ്‌ന ബുറാഡെ പറഞ്ഞു.

Similar News