''അഷ്‌റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ തള്ളി

Update: 2025-06-12 17:40 GMT
അഷ്‌റഫിന്റേത് ഹീനമായ കൊലപാതകം; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ തള്ളി

മംഗളൂരു: കര്‍ണാടകത്തിലെ കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് ഹീനമായ സംഭവമാണെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി. കേസിലെ പ്രതികളായ സായ്ദീപ്, അനില്‍കുമാര്‍, യതിരാജ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയാണ് ജഡ്ജി വി എന്‍ ജഗദീപിന്റെ നിരീക്ഷണം. 2025 ഏപ്രില്‍ 27നാണ് ഹിന്ദുത്വ സംഘം അഷ്‌റഫിനെ തല്ലിക്കൊന്നത്.

ഒരാള്‍ ഒരു മുദ്രാവാക്യം വിളിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പോലിസ് ആരോപിക്കുന്ന പോലെ ഈ പ്രതികള്‍ അഷ്‌റഫിനെ മര്‍ദ്ദിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പോലിസ് ആദ്യം കേസെടുത്തത്. പിന്നീടാണ് കൊലക്കേസാക്കിയത്. ഇത് തന്നെ കേസ് വ്യാജമാണെന്നതിന്റെ തെളിവാണ്. കേസിലെ മറ്റു ചില പ്രതികള്‍ക്ക് നേരത്തെ ജാമ്യം നല്‍കിയിരുന്നു. അതിനാല്‍ തന്റെ കക്ഷികള്‍ക്കും ജാമ്യം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. വര്‍ഗീയ സ്വഭാവമുള്ള ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികള്‍ കൈകള്‍ കൊണ്ടും വടിയും മറ്റും കൊണ്ട് അഷ്‌റഫിനെ മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. ഇത്തരം മര്‍ദ്ദനമേറ്റാണ് അഷ്‌റഫ് മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികളുടെ ഫോണില്‍ നിന്ന് അഷ്‌റഫിനെ മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോകളില്‍ പ്രതികളെ വ്യക്തമായി മനസിലാക്കാം. പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവ സ്ഥലത്ത് തന്നെയാണ്. അഷ്‌റഫിനെ പ്രതികള്‍ നഗ്നനനാക്കിയ ശേഷമാണ് മര്‍ദ്ദിച്ചത്. വസ്ത്രങ്ങള്‍ ഇല്ലാത്ത ഒരാളെ പ്രതികള്‍ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആക്രമണത്തിന് ശേഷം മൃതദേഹം സമീപത്തെ റെയില്‍ ട്രാക്കിന് സമീപം കൊണ്ടിട്ടു. ഇത് തെളിവ് നശിപ്പിക്കാനും കേസിലെ നടപടികള്‍ പോലിസ് അവസാനിപ്പിക്കാനുള്ള ശ്രമവുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഒരു ഗ്യാങ് നടത്തിയ ഹീനമായ ആക്രമണമാണ് അഷ്‌റഫിന്റെ കൊലപാതകമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കാരണമാവും. തുടരന്വേഷണത്തിന്റെ ഭാഗമായി ചില പ്രതികളെ വീണ്ടും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഹിന്ദുത്വര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തെ സ്വാഭാവിക മരണമാക്കാന്‍ പോലിസ് ശ്രമിച്ചതായി നേരത്തെ തന്നെ വെളിപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് പോലിസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലിസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. അസ്വാഭാവിക മരണത്തിനാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദം ആദ്യ ഘട്ടത്തിലെ പോലിസ് ഗൂഡാലോചനയും വ്യക്തമാക്കുന്നു.


Similar News