ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം; രാഷ്ട്രീയ നേതാവിനെ ആറുമാസം തടവിന് ശിക്ഷിച്ച് ബഹ്‌റയ്ന്‍ കോടതി

Update: 2026-01-12 08:00 GMT

മനാമ: ഇസ്രായേലിനെ വിമര്‍ശിച്ച ബഹ്‌റയ്‌നിലെ രാഷ്ട്രീയ നേതാവിനെ ആറുമാസം തടവിന് ശിക്ഷിച്ചു. സെക്കുലര്‍ സോഷ്യലിസ്റ്റ് നാഷണല്‍ ഡെമോക്രാറ്റിക് ആക്ഷന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ശരീഫിനെയാണ് ബഹ്‌റയ്ന്‍ ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 200 ബഹ്‌റയ്ന്‍ ദിനാര്‍ പിഴയും (47,862.60 രൂപ) ഒടുക്കണം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയെന്നും അറബ് രാഷ്ട്രങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ച് നവംബറില്‍ ഇബ്രാഹിം ശരീഫിനെ ജയിലില്‍ അടച്ചിരുന്നു. ഇസ്രായേലുമായി പതിയെ ബന്ധം സ്ഥാപിക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്കെതിരേ ഒരു ചാനലില്‍ നടത്തിയ പരാമര്‍ശമാണ് കേസുകള്‍ക്ക് കാരണമായത്. ''അറബ് രാജ്യങ്ങളെക്കുറിച്ച് തെറ്റായതും കുറ്റകരവുമായ വിവരങ്ങള്‍ അടങ്ങിയ പ്രസ്താവനകള്‍ ശരീഫ് നടത്തി. സര്‍ക്കാരുകള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനും ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.''-പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. അറബ് രാജ്യങ്ങളെയും ഇസ്രായേലിനെയും അടുപ്പിക്കാന്‍ യുഎസ് കൊണ്ടുവന്ന എബ്രഹാം ഉടമ്പടികളില്‍ 2020ല്‍ തന്നെ ഒപ്പിട്ട രാജ്യമാണ് ബഹ്‌റയ്ന്‍.