ഇസ്രായേലിനെ സംരക്ഷിക്കാന്‍ ബി-52 യുദ്ധവിമാനങ്ങള്‍ അയച്ച് അമേരിക്ക

ദീര്‍ഘദൂര ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഈ വിമാനങ്ങളെ മറ്റു സൈനികനടപടികള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

Update: 2024-11-03 03:25 GMT

തെല്‍അവീവ്: ഇറാനില്‍ നിന്നും ഇസ്രായേലിനെ സംരക്ഷിക്കാന്‍ അത്യാധുനിക ബി-52 യുദ്ധവിമാനങ്ങളെ പശ്ചിമേഷ്യയില്‍ എത്തിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ രഹസ്യസൈനിക കേന്ദ്രത്തില്‍ വിമാനം എത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ദീര്‍ഘദൂര ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഈ വിമാനങ്ങളെ മറ്റു സൈനികനടപടികള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

ലോകത്തെവിടെയും ആണവായുധങ്ങളും വിക്ഷേപിക്കാന്‍ സൗകര്യമുള്ള ഈ യുദ്ധവിമാനം ഹൈ സബ്‌സോണിക് സ്പീഡിലാണ് സഞ്ചരിക്കുക. അതായത്, ശബ്ദത്തിന്റെ വേഗമാണ് ഈ യുദ്ധവിമാനത്തിനുള്ളത്. ഇസ്രായേലിന്റെ ധിക്കാരത്തിന് മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന ഇറാന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ നടപടി. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഇറാനെയോ സഖ്യകക്ഷികളെയോ അനുവദിക്കില്ലെന്ന് അമേരിക്കന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.

അതേസമയം, ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ഇറാന് നിര്‍ദേശം നല്‍കിയതായി അമേരിക്ക അറിയിച്ചു. ഇറാന്‍ ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ അമേരിക്കക്ക് കഴിയില്ലെന്നാണ് മുന്നറിയിപ്പ്. സ്വിറ്റ്‌സര്‍ലാന്‍ഡ് വഴിയാണ് ഈ മുന്നറിയിപ്പ് ഇറാന് കൈമാറിയതെന്ന് അമേരിക്കന്‍ മാധ്യമമായ ആക്‌സിയോം റിപോര്‍ട്ട് ചെയ്യുന്നു.

Tags: