ഇറാനിലേക്ക് ടണ്‍ കണക്കിന് ഭക്ഷണവും മരുന്നുകളുമായി അസര്‍ബൈജാന്‍

Update: 2026-03-10 10:51 GMT

ഇസ്രായേല്‍-യുഎസ് ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇറാന് സഹായഹസ്തവുമായി അസര്‍ബൈജാന്‍. ടണ്‍ കണക്കിന് ഭക്ഷണവും മരുന്നുകളും ഇറാനിലേക്ക് കയറ്റി അയക്കുമെന്ന് അസര്‍ബൈജാന്‍ അറിയിച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറാനിലേക്ക് സഹായം അയച്ചത്.

ഇറാനിലെ നിലവിലെ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ അസര്‍ബൈജാനിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് മനുഷ്യാവകാശ സഹായം സംഘടിപ്പിച്ചത്. ഈ സഹായം ഇറാന്‍ ജനങ്ങളോടുള്ള അസര്‍ബൈജാന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രതിഫലിപ്പിക്കുന്നതാണ്.

സഹായമായി അയച്ച ചരക്കുകളില്‍ ഏകദേശം 30 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്നു. 10 ടണ്‍ ധാന്യപ്പൊടികള്‍, ആറ് ടണ്‍ അരി, 2.4 ടണ്‍ പഞ്ചസാര, 4 ടണിലധികം കുടിവെള്ളം, ഏകദേശം 600 കിലോഗ്രാം ചായ, ഏകദേശം 2 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സഹായവസ്തുക്കള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ ഇതിനകം യാത്ര തിരിച്ചു. ഉടന്‍ തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് എട്ടിന് ഇറാന്‍ പ്രസിഡന്റ് പെസേഷ്‌കിയാനുമായി അസര്‍ബൈജന്‍ പ്രസിഡന്റ് ഇല്‍ഹാം അലേയേവ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് സഹായം എത്തിക്കാന്‍ തീരുമാനമായത്.

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം 11ാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്. ഇറാന്റെ നൂറുകണക്കിന് സൈനിക-സിവിലിയന്‍ കേന്ദ്രങ്ങള്‍ ഇസ്രായേല്‍-യുഎസ് സംയുക്ത സേന ആക്രമിച്ചു. ആയിരത്തിലധികം പേരാണ് ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഓയില്‍ റിഫൈനറികളേയും സംഭരണ ശാലകളേയും ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ തകര്‍ക്കാര്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധി രൂക്ഷമായി. ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും ഇന്ധന പ്രതിസന്ധിയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.