''ദേശ വിരുദ്ധ ശക്തികള്‍ മുസ്‌ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നു''- കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു

Update: 2025-05-29 16:48 GMT
ദേശ വിരുദ്ധ ശക്തികള്‍ മുസ്‌ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നു- കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു

ബംഗളൂരു: ദേശവിരുദ്ധ ശക്തികള്‍ മുസ്‌ലിംകളെ ലക്ഷ്യമിടുകയാണെന്നും ദക്ഷിണ കന്നഡ ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. ദക്ഷിണ കന്നഡിയിലെ സ്ഥിതി ആശങ്കാജനകമാണെന്നും കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വരയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

ബണ്ട്വാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേരെ കൊല്ലാന്‍ അക്രമികള്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്നും ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിശദീകരിച്ചു. ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ നിരപരാധിയായിരുന്നു. അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലായിരുന്നു. കുറ്റവാളികള്‍ക്ക് മതമില്ല. ഏതു മതമാണ് കൊലപാതകങ്ങള്‍ നടത്താന്‍ പറയുന്നത് ?.ഹിന്ദു മതത്തിലോ ഭഗവദ്ഗീതയിലോ രാമായണത്തിലോ പറയുന്നുണ്ടോ? ഒന്നിലും പങ്കില്ലാത്ത ഒരാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അയാളുടെ കുടുംബം എന്താണ് ചെയ്യേണ്ടത്?. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പോലിസ് ഇനി മുതല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും. അതിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വര്‍ഗീയ ശക്തികളെ നിയമപരമായി അടിച്ചമര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ തീവ്രവാദപരമാണ്. '' ഈ ശക്തികള്‍ ദേശവിരുദ്ധ ശക്തികളാണ്, അവര്‍ മുസ്‌ലിംകളില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കേണല്‍ സോഫിയ ഖുറൈശി, കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ഫൗസിയ തരണത്ത് തുടങ്ങിയവര്‍ക്കെതിരായ പ്രസ്താവനകള്‍ ബിജെപിയുടെ തീവ്രവാദ-ഭീകര മനോഭാവമാണ് കാണിക്കുന്നത്. മുസ്‌ലിംകളെ പാകിസ്താനികളായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ അവര്‍ നടത്തുന്നു. എന്നാല്‍, ഭരണഘടന പ്രകാരം ഈ രാജ്യം എല്ലാവരുടേതുമാണ്. പക്ഷേ, അവര്‍ക്ക് അതില്‍ വിശ്വാസമില്ല.''-മന്ത്രി പറഞ്ഞു.

Similar News