മൈസൂരുവില്‍ മുഖംമൂടി സംഘം മലയാളികളുടെ കാര്‍ തടഞ്ഞ് ആക്രമിച്ചു; ഒന്നരലക്ഷം രൂപയും കാറും തട്ടിയെടുത്തു(വീഡിയോ)

Update: 2025-01-21 04:06 GMT

മൈസൂരു: മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വ്യവസായികളെ ആക്രമിച്ച് ഒന്നര ലക്ഷം രൂപയും കാറും തട്ടിയെടുത്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. മൈസൂരു-മാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയില്‍ തിങ്കളാഴ്ച രാവിലെ 9.15നാണ് സംഭവം. കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മറ്റു മൂന്നു കാറുകളിലായി പിന്തുടര്‍ന്ന സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. തുടര്‍ന്ന് കാറില്‍നിന്ന് രണ്ടു പേരെയും വലിച്ചിറക്കി ആക്രമിച്ചു.

എച്ച്ഡി കോട്ടയില്‍ കമുകിന്‍ തോട്ടം വാങ്ങുന്നതിന് മുന്‍കൂറായി നല്‍കാനുള്ള പണമാണു കവര്‍ന്നതെന്ന് ജയപുര പൊലീസിന് അഷ്‌റഫ് മൊഴി നല്‍കി. വസ്തു ബ്രോക്കറായ സൂഫിക്കും അഷ്‌റഫിനും ഹംപാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. അക്രമികള്‍ തട്ടിയെടുത്ത കാര്‍ നാലു കിലോമീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള എസ്‌യുവിയില്‍ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലിസ് പറഞ്ഞു.