''അതുല്യയെ ഉപദ്രവിച്ചിട്ടില്ലെന്ന് പറയില്ല; മരണത്തില്‍ ദുരൂഹതയുണ്ട്''- സതീശ്
ഷാര്‍ജ: ഷാര്‍ജയില്‍ അതുല്യ മരിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഭര്‍ത്താവ് സതീശ് ശങ്കര്‍. അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്‌കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് സതീശ് പറഞ്ഞു. അവളുടെ കൈയില്‍ ഒരു ബട്ടന്‍സും ഉണ്ടായിരുന്നു. അത് എന്റേതല്ല. ഇക്കാര്യങ്ങളെല്ലാം തെളിയണം. ക്യാമറ പരിശോധിക്കണം. അതുല്യ മരിച്ചതിന് ശേഷം താനും ആത്മഹത്യക്ക് ശ്രമിച്ചതായും സതീശ് പറഞ്ഞു.
കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന'ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
താന്‍ മദ്യപിക്കാറുണ്ടെന്നും അതുല്യയെ മര്‍ദിക്കാറുണ്ടെന്നും സതീശ് പറഞ്ഞു. ''രണ്ട് മൂന്ന് കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് കഴിഞ്ഞ നവംബറില്‍ അതുല്യ ഗര്‍ഭിണിയായി. അവള്‍ നാട്ടിലേക്ക് പോയി എന്റെ അനുവാദമില്ലാതെ ഗര്‍ഭം അലസിപ്പിച്ചു. അതിനു ശേഷം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, നിങ്ങള്‍ക്ക് 40 വയസ്സായി. നിങ്ങള്‍ ഒരു ഷുഗര്‍ രോഗിയാണ്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാന്‍ എനിക്കാകില്ല. കുഞ്ഞായി കഴിഞ്ഞാല്‍ മറ്റൊന്നിനും സാധിക്കില്ല എന്ന്. ഇക്കാര്യം ഞാന്‍ അവളോട് നിരന്തം ചോദിക്കാറുണ്ടായിരുന്നു. കൃത്യമായ മറുപടി അവള്‍ ഇതുവരെ നല്‍കിയിട്ടില്ല'' -സതീശ് പറഞ്ഞു.
അതുല്യ മരിച്ച ദിവസത്തെ കാര്യങ്ങള്‍ സതീശ് ഇങ്ങനെ പറയുന്നു. ''
''പെട്ടെന്ന് വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ എനിക്ക് ജോലിക്ക് പോകണമെന്ന്. ഓക്കേ എന്ന് ഞാന്‍ പറഞ്ഞു, ടാക്സിയും അതിന് വേണ്ട പണവും ഏര്‍പ്പാടാക്കി നല്‍കി. എന്റെ ക്രെഡിറ്റ് കാര്‍ഡും നല്‍കി. എന്താവശ്യമുണ്ടെങ്കിലും ഇതില്‍നിന്ന് എടുത്തോ എന്ന് പറഞ്ഞു. എല്ലാം ഓക്കെയായിരുന്നു. വഴക്കിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി അവള്‍ താഴെയും ഞാനും മുകളിലുമായിട്ടാണ് താമസിച്ചത്. ഞാന്‍ മദ്യപിക്കാറുണ്ട്. വാരാന്ത്യം ആയതുകൊണ്ട് ഞാന്‍ കഴിച്ചിരുന്നു. വീട്ടുകാര്‍ പറയുന്ന പോലെ ദിവസവും മദ്യപിക്കുന്ന ആളല്ല. ഷുഗര്‍ രോഗി ആയതുകൊണ്ട് ദിവസവും മദ്യപിക്കാനാകില്ല. രണ്ടുനേരം ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. പലതവണ പ്രശ്നങ്ങളുണ്ടായപ്പോഴും ഞാനവളെ ചേര്‍ത്തുപിടിച്ചു. മറ്റാരും ഇല്ലാത്തത് കൊണ്ട് അതുല്യയും ഞാനും കുറച്ച് പൊസ്സസീവ്നെസ്സ് ഉള്ളവരായിരുന്നു. ഞാന്‍ കൂട്ടുകാരുമായി സംസാരിക്കുന്നതും പുറത്ത് പോയി കഴിക്കുന്നതും ബന്ധുക്കളുമായി ചേരുന്നതൊന്നും അതുല്യക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ അമ്മയോട് പോലും ഞാന്‍ സംസാരിക്കാറില്ല. അവള്‍ക്കും ഞാന്‍ തന്നെയായിരുന്നു എല്ലാം. വാരാന്ത്യം ആയതുകൊണ്ട് ഇന്നലെ അജ്മാനിലുള്ള ഒരു സുഹൃത്ത് പാര്‍ട്ടിക്കായി വിളിച്ചു. ഞാന്‍ പുറത്ത് പോയി. ഈ സമയത്ത് അവള്‍ ഒരുപാട് വിളിച്ചിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറുണ്ട്. പുറത്ത് പോകുമ്പോഴെല്ലാം ഒരുപാട് തവണ വിളിച്ചുകൊണ്ടിരിക്കും. ഇന്നലെ ഇതുപോലെ കോളുകള്‍ വന്നപ്പോള്‍ ഞാന്‍ കട്ടാക്കി. ഒടുവില്‍ വീഡിയോകോളില്‍ ഫാനൊക്കെ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. അതോടെ ഞാന്‍ പെട്ടെന്ന് ഓടി ഇവിടേക്കെത്തി. അപ്പോള്‍ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഉടന്‍ പോലീസിനെയും മറ്റുള്ളവരെയും വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ പോയി ഞാന്‍ തിരിച്ച് റൂം പരിശോധിച്ചപ്പോള്‍ കണ്ടത്, മൂന്നുപേര്‍ പിടിച്ചാല്‍ പൊങ്ങാത്ത കട്ടിലും ബെഡും മാറി കിടക്കുന്ന നിലയിലായിരുന്നു. ഒരു കത്തി അവിടെയുണ്ട്. ഉപയോഗിക്കാത്ത എട്ട് മാസ്‌കും അവിടെയുണ്ടായിരുന്നു. ജോലിക്ക് ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് ഇന്റര്‍വ്യൂവിന് പോയിരുന്നത്. ജോലി കിട്ടിയ ശേഷം അവിടെ ജോലി ചെയ്തിരുന്നവര്‍ ശമ്പളമൊന്നും കിട്ടില്ലെന്ന പറഞ്ഞതിനെ തുടര്‍ന്ന് അത് വിട്ട കേസായിരുന്നു. പിന്നീട് പെട്ടെന്നാണ് അവള്‍ ജോലിക്ക് പോകണമെന്ന് പറഞ്ഞത്. അവള്‍ ഒരിക്കലും ജീവിതം അവസാനിപ്പിക്കില്ല. കാരണം എല്ലാ പ്രശ്നങ്ങളും അതിജീവിക്കും. ഞാന്‍ ഷാര്‍ജയില്‍ വന്നു താമസിക്കുകയാണ്. എന്റെ ജീവിതത്തില്‍ അവള്‍ക്കറിയാത്ത ഒന്നുമില്ല. ക്യാമറ മുഴുവന്‍ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. എന്റെ അതുല്യ പോയി ഞാനും പോകുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടശേഷം ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. ഒരുപാട് നേരം തൂങ്ങി നിന്നു. ഒടുവില്‍ ശ്രമം അവസാനിപ്പിച്ചു. സാമ്പത്തികമാണ് എന്റെ പ്രശ്നമെന്ന് പറയുന്നവരുണ്ട്. 9500 ദിര്‍ഹം എനിക്ക് ശമ്പളമുണ്ട്.''-സതീശ് പറഞ്ഞു.

