അതുലിന്റെ മകനെ തേടി മാതാവ് സുപ്രിംകോടതിയെ സമീപിച്ചു

Update: 2024-12-20 12:59 GMT

ന്യൂഡല്‍ഹി: ബംഗളൂരുവില്‍ ഭാര്യയുടെയും കുടുംബത്തിന്റെ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത അതുല്‍ സുഭാഷിന്റെ മാതാവ് സുപ്രിംകോടതിയെ സമീപിച്ചു. അതുലിന്റെ ഭാര്യയും കുടുംബവും ഒളിപ്പിച്ചിരിക്കുന്ന നാലുവയസുള്ള പേരക്കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും തനിക്ക് വളര്‍ത്താന്‍ നല്‍കണമെന്നുമാണ് ആവശ്യം.

അതുലുമായി അകന്നു കഴിയുന്ന ഭാര്യ നികിത സിംഘാനിയയ്‌ക്കൊപ്പമാണ് പേരക്കുട്ടി ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ കുട്ടി എവിടെയാണ് എന്ന് അറിയില്ലെന്നും അതുലിന്റെ മാതാവ് അഞ്ജു മോദി നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പറയുന്നു. കുട്ടിയെ കുറിച്ച് ഒരു വിവരവും നികിതയും കുടുംബവും പുറത്തുവിട്ടിട്ടില്ല. അതുലിന്റെ മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നികിതയും കുടുംബവും ഇപ്പോള്‍ ജയിലിലാണ്. കുട്ടി എവിടെയാണെന്ന് ഒരു വിവരവുമില്ലെന്നും ഹരജി പറയുന്നു. സാഹചര്യത്തെ കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് കര്‍ണാടക, ഹരിയാണ, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. ജനുവരി ഏഴിനാണ് അടുത്ത ഹിയറിങ്.