ബീഫ് തേടി അസമില്‍ വ്യാപക റെയ്ഡ്; 112 ഹോട്ടലുകളില്‍ പരിശോധന, 132 പേര്‍ അറസ്റ്റില്‍

Update: 2025-07-02 03:08 GMT

ഗുവാഹത്തി:ബീഫിനെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കി അസം സര്‍ക്കാര്‍. ഇന്നലെ മാത്രം 112 ഭക്ഷണശാലകളില്‍ റെയ്ഡ് നടത്തിയെന്നും 132 പേരെ അറസ്റ്റ് ചെയ്‌തെന്നും അസം ഐജി അഖിലേഷ് കുമാര്‍ സിങ് അറിയിച്ചു. ആയിരം കിലോഗ്രാം മാംസവും പിടിച്ചെടുത്തു. കഴിഞ്ഞ മാസം ധുബ്രി, ഗോല്‍പാര, ലഖിംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 150ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. ബലി പെരുന്നാളിന് ശേഷം സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അസം കന്നുകാലി സംരക്ഷണ നിയമപ്രകാരമാണ് പോലിസ് നടപടികള്‍ സ്വീകരിക്കുന്നത്.

ഈ നിയമം ബീഫ് പൂര്‍ണമായും നിരോധിക്കുന്നില്ലെങ്കിലും ബീഫ് കഴിക്കാത്ത വിഭാഗങ്ങള്‍ കൂടുതലായി ജീവിക്കുന്ന പ്രദേശങ്ങളിലും ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയിലും ബീഫ് ഉപയോഗം നിരോധിക്കുന്നു. കിഴക്കന്‍ അസമിലെ ദിബ്രുഗയില്‍ മൂന്നു ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയതായി എസ്എസ്പി വി വി രാകേഷ് റെഡ്ഡി പറഞ്ഞു. മധ്യ അസമിലെ നഗാവോണ്‍, ഹോജായ്, കാംരൂപ്, കോക്രജാര്‍, ധരാംഗ്, മോറിഗോണ്‍ എന്നിവിടങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്.

അതേസമയം, ജൂലൈ 11ന് തുടങ്ങുന്ന കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് പ്രത്യേകതരം നിബന്ധനികള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കി. ലൈസന്‍സിന് അപേക്ഷിച്ചയാളുടെ ഫോട്ടോ അടക്കം ഹോട്ടലുകള്‍ കാണിക്കണം.