സേനമേധാവി മരിച്ച കോപ്ടര്‍ അപകടം: ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യോമസേന

എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുകയും അപകടം സംബന്ധിച്ച വസ്തുതകള്‍ പുറത്തുകൊണ്ടു വരികയും ചെയ്യും. അതുവരെ മരണപ്പെട്ടവരുടെ അന്തസ്സിനെ മാനിച്ചു കൊണ്ട് അപകടത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു

Update: 2021-12-10 19:03 GMT

ന്യൂഡല്‍ഹി: സംയുക്ത സേനമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ച് ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന ആളുകള്‍ വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വ്യോമസേന. കൂനുരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കര/നാവിക/വ്യോമസേനകളുടെ സംയുക്ത സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുകയും അപകടം സംബന്ധിച്ച വസ്തുതകള്‍ പുറത്തുകൊണ്ടു വരികയും ചെയ്യും. അതുവരെ മരണപ്പെട്ടവരുടെ അന്തസ്സിനെ മാനിച്ചു കൊണ്ട് അപകടത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു. കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ച് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ത്ഥനയുമായി വ്യോമസേന തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലെ ഡാറ്റാ റെക്കോര്‍ഡര്‍ എഎഐബി ((എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍സ്റ്റിഗേഷന്‍ ബ്യൂറോ) ടീം പരിശോധിച്ചു തുടങ്ങി. ഇവരുടെ പരിശോധന പൂര്‍ത്തീകരിച്ച ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളു. ആകാശ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വ്യോമസേനയ്ക്ക് കീഴിലെ പ്രത്യേക വിഭാഗമാണ് എഎഐബി. അപകടസ്ഥലത്ത് നിന്നും വ്യോമസേനാ ഉദ്യോഗസ്ഥര്‍ വീണ്ടെടുത്ത ഡാറ്റാ റെക്കോര്‍ഡര്‍ ഇന്നലെയാണ് ബഗംളൂരുവിലേക്ക് കൊണ്ടു പോയത്. സംയുക്ത സേന അന്വേഷണ സംഘത്തിന്റെ തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും അപകടസ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് വ്യോമസേന പ്രതിരോധമന്ത്രാലയത്തിന് കൈമാറിയെന്നാണ് സൂചന. സംയുക്ത സേന തലവന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്ത് അതീവ ഗൗരവത്തിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    

Similar News