ഹജ്ജ ഗവര്‍ണറേറ്റില്‍ യുദ്ധ പരിശീലനവുമായി അന്‍സാറുല്ല

Update: 2026-01-15 08:13 GMT

സന്‍ആ: യെമനിലെ ഹജ്ജ ഗവര്‍ണറേറ്റില്‍ യുദ്ധ പരിശീലനം സംഘടിപ്പിച്ച് അന്‍സാറുല്ല. സൗദി അറേബ്യയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന തെക്കന്‍ യെമനിലെ സര്‍ക്കാര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിശീലനം. ഹജ്ജയിലെ വിവിധ പ്രദേശങ്ങളില്‍ സായുധ റാലികളും സംഘടിപ്പിച്ചു. വിവിധ ഗോത്രവിഭാഗങ്ങളും സമുദായങ്ങളും ഈ റാലികളില്‍ പങ്കെടുത്തു. ഒറ്റുകാരെയും ശത്രുക്കളുടെ കൂട്ടാളികളെയും കണ്ടെത്തി ഇല്ലാതാക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഒറ്റുകാരെ നേരിടുന്നതില്‍ വിയോജിപ്പില്ലെന്ന് ഗോത്രങ്ങള്‍ അന്‍സാറുല്ല നേതൃത്വത്തെ അറിയിച്ചു.

അല്‍ ബയ്ദ ഗവര്‍ണറേറ്റിലെ ഖയ്ഫ ജില്ലയിലെ വലാദ് റാബീ ഗോത്രം പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. പുതിയ പശ്ചിമേഷ്യ എന്ന സയണിസ്റ്റ് പദ്ധതിയെ ഖുര്‍ആന്റെ പാതയില്‍ നേരിടുമെന്ന് അവര്‍ പ്രഖ്യാപിച്ചു.