കുംഭമേളയില്‍ പങ്കെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍

Update: 2025-02-07 12:49 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത് കേരളത്തിന്റെ മുന്‍ ഗവര്‍ണറും നിലവിലെ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാമി ചിദാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ള പരമാര്‍ത്ഥ നികേതന്‍ ക്യാംപിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയത്. ആത്മീയ തത്ത്വചിന്ത, ഇന്ത്യന്‍ സംസ്‌കാരം, ഗംഗാ സംരക്ഷണം, ആഗോള സമാധാനം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടന്നതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കുംഭമേള ആഴത്തിലുള്ള ആത്മീയ അനുഭവമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ പ്രതീകമാണ് കുംഭമേളയെന്നും ലോകമെമ്പാടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സേവനത്തിന്റെയും ഒരു ദീപസ്തംഭമായി ഇത് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഋഷികേശിലെ വനഭൂമി കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് 2020ല്‍ ഉത്തരാഖണ്ഡ് വനം വകുപ്പ് സ്വാമി ചിദാനന്ദ സരസ്വതിക്കെതിരെ കേസെടുത്തിരുന്നു. 1927ലെ ഇന്ത്യന്‍ വന നിയമപ്രകാരമാണ് കേസ് ഫയല്‍ ചെയ്തത്. പിന്നീട് ഈ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. ഭൂമി തട്ടിയെടുക്കല്‍, തൊഴിലാളി ചൂഷണം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെയുണ്ട്.