ഗസയില്‍ തുര്‍ക്കി-ഖത്തര്‍ ഇടപെടല്‍ പാടില്ലെന്ന് ഇസ്രായേലി അനുകൂല ക്രിമിനല്‍ സംഘങ്ങള്‍

Update: 2025-10-26 16:29 GMT

തെല്‍അവീവ്: ഗസയില്‍ തുര്‍ക്കി-ഖത്തര്‍ ഇടപെടല്‍ പാടില്ലെന്ന് ഇസ്രായേല്‍ അനുകൂല സായുധസംഘങ്ങള്‍, ഖാന്‍ യൂനിസ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ നേതാവ് ഹുസാം അല്‍ അസ്തല്‍ അടക്കമുള്ളവരാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. തുര്‍ക്കി ഹമാസിനെ സംരക്ഷിക്കുമെന്നാണ് ഹുസാമിന്റെ വാദം. യാസര്‍ അബൂ ശബാബ് എന്ന ക്രിമിനലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മറ്റൊരു നേതാവായ രസന്‍ അല്‍ ദാഹിനിയും സമാനമായ ആരോപണം ഉന്നയിച്ചു. തങ്ങളുടെ ആയുധങ്ങള്‍ ഒരിക്കലും ഇസ്രായേലിന് എതിരെ ഉപയോഗിക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.

ഗസയില്‍ നാലു സായുധ സംഘങ്ങളാണ് ഇസ്രായേലിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നത്. 2000ത്തില്‍ ലബ്‌നാനില്‍ നിന്നും ഇസ്രായേലി സൈന്യം പിന്‍മാറിയപ്പോള്‍ അവരുടെ പിന്തുണയുള്ള ലബ്‌നീസ് സായുധസംഘങ്ങളും ഇസ്രായേലിലേക്ക് പിന്‍മാറിയിരുന്നു. സമാനമായ അവസ്ഥയാണ് ഗസയിലെ ഇസ്രായേലി അനുകൂലികളും നേരിടുന്നത്.