അന്തരീക്ഷത്തിലും അമീബകളുടെ സാന്നിധ്യമെന്ന് റിപോര്‍ട്ട്

Update: 2025-09-14 04:36 GMT

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തിയെന്ന് റിപോര്‍ട്ട്. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന 'നേഗ്ലറിയ ഫൗലേറി' വിഭാഗത്തിനു പുറമെ, രോഗത്തിനു കാരണമാകുന്ന 'അക്കാന്ത അമീബ'യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്.

അന്തരീക്ഷത്തിലുള്ള അമീബ, ജലകണങ്ങളുമായി ചേര്‍ന്ന് ശരീരത്തിലെത്തുന്നതാണ് രോഗകാരണമാകുന്നത്. കുളിക്കുമ്പോള്‍ ജലത്തിലൂടെ മൂക്കില്‍ പ്രവേശിക്കുന്നതാണ് അപകടകരം. രോഗം റിപോര്‍ട്ടുചെയ്യാന്‍ തുടങ്ങിയ ആദ്യകാലങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. എന്നാല്‍, വീടുകളില്‍ കുളിച്ചവര്‍ക്കും നിലവില്‍ രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നിവയും അമീബിക് മസ്തിഷ്‌കജ്വരമുണ്ടാക്കുന്നുണ്ട്. അന്തരീക്ഷത്തിലുള്ള അമീബ വെള്ളത്തില്‍ കലര്‍ന്ന് മൂക്കിലൂടെ ശരീരത്തിലെത്തുന്നതാണ് രോഗത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീന പറഞ്ഞു. രോഗകാരികളായ അമീബയുള്ള വായു ശ്വസിച്ചാല്‍ രോഗമുണ്ടാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. അന്തരീക്ഷത്തിലുള്ളവ നേരിട്ട് രോഗമുണ്ടാക്കാമെന്നത് സാധ്യത മാത്രമാണ്.