നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി യുഎസ് സംസ്ഥാനം

Update: 2025-02-07 13:46 GMT

അലബാമ(യുഎസ്): വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. 1991ല്‍ പോളൈന്‍ ബ്രൗണ്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ ദിമിത്രീയസ് ഫ്രേസ്യറിന്റെ (52) വധശിക്ഷയാണ് അലബാമ ജയിലില്‍ നടപ്പാക്കിയത്. നൈട്രജന്‍ ഗ്യാസ് പ്രവഹിക്കുന്ന മെഡിക്കല്‍ മാസ്‌ക് പോലുള്ള ഉപകരണം ധരിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പോളൈന്‍ ബ്രൗണിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും മരണത്തിന് മുമ്പ് ദിമിത്രീയസ് ഫ്രേസ്യര്‍ ക്ഷമ ചോദിച്ചു. ''ആദ്യം തന്നെ, പോളൈന്‍ ബ്രൗണിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. പോളൈന്‍ ബ്രൗണിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു.'' - ദിമിത്രീയസ് ഫ്രേസ്യര്‍ അവസാനമായി പറഞ്ഞു.

നൈട്രജന്‍ വാതക വധശിക്ഷ നടപ്പിലാക്കിയ യുഎസിലെ ആദ്യ സംസ്ഥാനമാണ് അലബാമ. കഴിഞ്ഞ വര്‍ഷം ഈ രീതി ഉപയോഗിച്ച് മൂന്ന് പേരെ വധിച്ചു. ശുദ്ധവായുവിന് പകരം നൈട്രജന്‍ വാതകം ശ്വസിപ്പിച്ച് കൊല്ലുന്ന രീതിയാണ് അലബാമയില്‍ ഉപയോഗിക്കുന്നത്. ഈ രീതി ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയരായ ആദ്യത്തെ മൂന്ന് പേരെ പോലെ, ഫ്രേസ്യറും കുലുങ്ങുകയും വിറയ്ക്കുകയും ചെയ്തു. രാവിലെ 6.10ന് വധശിക്ഷാ നടപടികള്‍ ആരംഭിച്ചു. 6:14ന് ശ്വാസോച്ഛ്വാസം മന്ദഗതിയിലായി. ഏകദേശം 6:21 ആയപ്പോഴേക്കും ചലനം നിലച്ചു. ഇതിന് ശേഷം മരണം സ്ഥിരീകരിച്ചു.

അലബാമയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ആദ്യവധശിക്ഷയാണ് ഇത്. യുഎസിലെ മൂന്നാമത്തേതും. ഈ വര്‍ഷം ടെക്‌സസിലും സൗത്ത് കരോലൈനയിലും വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്.