കാപിറ്റല്‍ ഹില്‍ ആക്രമണക്കേസിലെ 1,600 പ്രതികള്‍ക്ക് മാപ്പ് നല്‍കി ട്രംപ്; ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പിന്‍മാറി

Update: 2025-01-21 02:37 GMT

വാഷിങ്ടണ്‍: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിനെ തുടര്‍ന്ന് കാപിറ്റല്‍ ഹില്‍ ആക്രമിച്ച 1,600 പേര്‍ക്ക് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാപിറ്റല്‍ ഹില്‍ ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആറു പേരുടെ ശിക്ഷയും ഇളവ് ചെയ്തു. 2021 ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ 140 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. നാലു പേര്‍ മരിക്കുകയും ചെയ്തു. തീവ്രവലതുപക്ഷ വിഭാഗമായ ഓത്ത് കീപ്പേഴ്‌സ്, പ്രൗഡ് ബോയ്‌സ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും പ്രസിഡന്റ് മാപ്പ് നല്‍കിയിട്ടുണ്ട്.

പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കണം, ടിക്‌ടോക്കിന് പ്രവര്‍ത്തിക്കാന്‍ 90 ദിവസം കൂടി അനുവദിക്കണം, ലോകാരോഗ്യസംഘടനയില്‍ നിന്ന് യുഎസ് പിന്‍മാറണം, കുടിയേറ്റക്കാരെ പിടികൂടാന്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം, യുഎസില്‍ ജനിക്കുന്നവര്‍ക്ക് ജന്മം കൊണ്ടുമാത്രം യുഎസ് പൗരത്വം കിട്ടരുത്, ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക സംരക്ഷണം പാടില്ല, സര്‍ക്കാര്‍ സര്‍വീസില്‍ പുതിയനിയമനങ്ങള്‍ പാടില്ല, സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ ഏതിരാളികളെ നേരിടാന്‍ ഉപയോഗിക്കരുത് തുടങ്ങിയ നൂറോളം ഉത്തരവുകളിലാണ് ട്രംപ് ഒപ്പിട്ടിരിക്കുന്നത്.