മധ്യപ്രദേശിലെ ഗുണയില്‍ ജയിലില്‍ അടക്കപ്പെടുന്നതില്‍ ഭൂരിപക്ഷവും ദലിതുകളും ആദിവാസികളും

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ജയിലില്‍ അടക്കപ്പെടുന്നവരില്‍ നാലില്‍ മൂന്നും ആദിവാസികളും ദലിതുകളുമെന്ന് ക്രിമിനല്‍ ജസ്റ്റിസ് ആന്‍ഡ് പോലിസ് അക്കൗണ്ടിബിലിറ്റ് പ്രൊജക്ട് റിപോര്‍ട്ട് (സിപിഎപി) റിപോര്‍ട്ട്. 2019 മുതല്‍ 2024 വരെയുള്ള കേസുകളാണ് സമിതി പരിശോധിച്ചത്. ചെറിയ ആരോപണങ്ങള്‍ക്ക് പോലും ബ്രിട്ടീഷുകാരുടെ കാലത്ത് 'കുറ്റവാളി ഗോത്രങ്ങള്‍' ആയി മുദ്ര കുത്തിയ വിഭാഗങ്ങളില്‍ നിന്നുള്ളവരെ അറസ്റ്റ് ചെയ്യുന്നതായി റിപോര്‍ട്ട് പറയുന്നു.
'ജന്മനാ ക്രിമിനലുകള്‍' ആണെന്ന് ബ്രിട്ടീഷുകാര്‍ മുദ്രകുത്തിയവരാണ് 'കുറ്റവാളി ഗോത്രങ്ങള്‍'. ഇന്ത്യ സ്വതന്ത്രമായ ശേഷം ഇവരെ ക്രിമിനല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നിട്ടും ഇവര്‍ക്കെതിരായ ഭരണകൂട അതിക്രമം ഓരോ വര്‍ഷവും വര്‍ധിച്ചു വരുകയാണ്. ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ക്ക് ശേഷം കൂടുതല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
ഗുണയില്‍ 25കാരനായ ദേവ പര്‍ദ്ദി എന്ന യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ ഏപ്രില്‍ 29ന് സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. 2024 ജൂലൈയിലാണ് ദേവ പര്‍ദ്ദി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ എസ്പിയോട് വിശദീകരണവും തേടി. അപകടകരമായ വിശദീകരണമാണ് എസ്പി നല്‍കിയത്.
'പരമ്പരാഗതമായി, പര്‍ദ്ദികള്‍ പോലുള്ള ചില സമുദായങ്ങള്‍ കൊള്ളയടി പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതുതലമുറയെ സോഫ്റ്റ് സ്‌കില്‍സില്‍ സജ്ജരാക്കാനും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.''-എസ്പി അങ്കിത് സോണി സുപ്രിംകോടതിയെ അറിയിച്ചു.
പക്ഷേ, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ അമിതമായി അറസ്റ്റ് ചെയ്യുന്നതും കേസില്‍ കുടുക്കുന്നതും പോലിസിങ്ങിലെ വിവേചന രീതികളെയാണ് തുറന്നുകാണിക്കുന്നതെന്ന് സിപിഎപി റിപ്പോര്‍ട്ട് പറയുന്നു. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള വിഭാഗങ്ങളെ അമിതമായി അറസ്റ്റ് ചെയ്യുന്നുവെന്നാണ് സിപിഎപി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഒബിസിയില്‍ ബെഞ്ചാര, ലോധ എന്നീ സമുദായങ്ങളാണ് കൂടുതലായും ഭരണകൂട അതിക്രമത്തിന് ഇരയാവുന്നത്. ഇതില്‍ തന്നെ ബെഞ്ചാരകളാണ് കൂടുതലായും പോലിസിന്റെ അതിക്രമത്തിന് ഇരയാവുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. ഗുണയിലെ നാലു പോലിസ് സ്‌റ്റേഷനുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 60 ശതമാനവും ദലിതുകളായിരുന്നു. ദേവ പര്‍ദ്ദിയുടെ കൊലപാതകത്തിലെ പ്രധാന സാക്ഷിയായ ഗംഗാറാം പര്‍ദ്ദിയെ മറ്റൊരു കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ഈ കേസില്‍ ജാമ്യം തേടി ഗംഗാറാം സുപ്രിംകോടതിയില്‍ എത്തി.
എന്നാല്‍, ഗംഗാറാം ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കഴിയുന്നതാണെന്ന് സുപ്രിംകോടതി വാക്കാല്‍ പറഞ്ഞു. ആരോഗ്യത്തിനും സുരക്ഷയ്ക്കും അതാണ് നല്ലത്. പുറത്തിറങ്ങുമ്പോള്‍ ലോറി വന്നിടിക്കാന്‍ സാധ്യതയുണ്ട്. അത് ഒരു അപകടമായിരിക്കും. ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ല. കേസിലെ ഒരേയൊരു സാക്ഷി ഇല്ലാതാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.