കര്‍ണാടകയിലെ കൊലപാതകങ്ങളിലെ അന്വേഷണങ്ങളില്‍ വിവേചനമുണ്ടെന്ന് ലോയേഴ്‌സ് കൗണ്‍സില്‍

Update: 2025-06-15 16:21 GMT
കര്‍ണാടകയിലെ കൊലപാതകങ്ങളിലെ അന്വേഷണങ്ങളില്‍ വിവേചനമുണ്ടെന്ന് ലോയേഴ്‌സ് കൗണ്‍സില്‍

മംഗളൂരു: കര്‍ണാടകയിലെ തീരദേശ ജില്ലകളിലെ കൊലപാതകങ്ങളിലെ അന്വേഷണങ്ങളില്‍ വിവേചനമുണ്ടെന്ന് ആള്‍ ഇന്ത്യ പ്രാക്ടീസിങ് ലോയേഴ്‌സ് കൗണ്‍സില്‍. മേയ് മാസത്തില്‍ നടന്ന മൂന്നു കൊലപാതകങ്ങളില്‍ ചിലതില്‍ വര്‍ഗീയ സ്വഭാവമുണ്ടെന്ന് കൗണ്‍സില്‍ നേതാവ് എസ് ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ കേസുകളിലെ ഇരകളുടെ വീടിന് സമീപം തന്നെയാണ് പ്രതികളുടെ വീടുകളും. ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹ്‌മാന്റെയും പരിക്കേറ്റ ഷാഫിയുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി പ്രതികള്‍ക്ക് ഒരു ബന്ധവുമില്ലായിരുന്നു. അതിനാല്‍ തന്നെ ഒരു പ്രതികാര ചിന്തയും ഉണ്ടാവേണ്ടതില്ല.

മുസ്‌ലിം യുവാക്കള്‍ ക്രിക്കറ്റ് കളി കാണുന്നതിനോടുള്ള എതിര്‍പ്പാണ് കുഡുപ്പുവില്‍ അഷ്‌റഫിനെ കൊല്ലാന്‍ കാരണം. ഒരു സ്ഥിരം ക്രിമിനലിന്റെ നിര്‍ദേശപ്രകാരമാണ് അഷ്‌റഫിനെ മുളക് പൊടി എറിഞ്ഞ് ആക്രമിച്ചതും തല്ലിക്കൊന്നതും. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് വര്‍ഗീയ സ്വഭാവമില്ല. അയാള്‍ മുമ്പ് രണ്ടു കൊലക്കേസുകളില്‍ പ്രതിയാണ്. കൂടാതെ പണം തട്ടിയെടുക്കല്‍ പോലുള്ള കാര്യങ്ങളും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഒരു കേസിലെ അന്വേഷണം മാത്രം എന്‍ഐഎക്ക് കൈമാറിയത്. ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ബാലന്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് 30 കേസുകള്‍ ഉള്ളവര്‍ക്ക് വരെ അതിവേഗം ജാമ്യം ലഭിക്കുന്നു. യുഎപിഎ ഒരു സമുദായത്തിന് നേരെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പി കെ മജീദ്ഖാന്‍, അന്ഗാഡി ചന്ദ്രു, ജയറാം, വാസിം ശരീഫ്, ആസ്മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Similar News