കേന്ദ്ര ബില്ലിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്

Update: 2026-02-14 06:14 GMT

ന്യുഡല്‍ഹി: അദാനി പവറിന്റെ കീഴില്‍ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്. ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കമ്പനി ആരംഭിച്ചത്. അദാനി പവറിന്റെ കീഴില്‍ അദാനി അറ്റോമിക് എനര്‍ജി ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതായി അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്ചേഞ്ചുകളെ അറിയിച്ചിരിക്കുന്നത്.

അദാനി ഗ്രൂപ്പ് ആണവോര്‍ജ രംഗത്ത് നിക്ഷേപം നടത്താനുള്ള താല്‍പര്യം അറിയിച്ചതിന് പിന്നാലെയാണ് ശാന്തി ബില്‍ എന്ന് പേരിട്ടിരുക്കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ആണവ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നു കൊടുക്കുന്നതായിരുന്നു ബില്‍. ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് ആണവോര്‍ജ മേഖലയില്‍ പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ സ്വകാര്യ ആണവോര്‍ജ കമ്പനിയാണ് അദാനി അറ്റോമിക് എനര്‍ജി ലിമിറ്റഡ്. വളരെ തന്ത്രപ്രധാനമായ ആണവോര്‍ജ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്ന് കൊടുക്കുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്നും വിമര്‍ശനമുയര്‍ന്നു.

നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് അദാനി അറിയിച്ചതിന് പിന്നാലെയാണ് പിന്നാലെ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് യാദൃശ്ചികമാണോ എന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരു കമ്പനിയുടേയും താല്‍പര്യം സംരക്ഷിക്കാനല്ല ബില്‍ അവതരിപ്പിച്ചത് എന്നായിരുന്നു ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിംഗിന്റെ അന്നത്തെ മറുപടി. ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും പരിഗണിച്ചിരുന്നില്ല.



Tags: