സംസ്ഥാനത്ത് 78 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും

Update: 2025-02-10 01:56 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 78 മദ്യവില്‍പ്പനശാലകള്‍ കൂടി തുറക്കും. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 300 ഷോപ്പുകള്‍ക്ക് പുറമെയാണിത്. പൊതുജനപ്രക്ഷോഭവും മറ്റും മൂലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ഷോപ്പുകളാണ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ക്ക് കെട്ടിടം വാടകയ്ക്ക് കിട്ടാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു.

കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി 562 പേര്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. ഈ കെട്ടിടങ്ങള്‍ പരിശോധിച്ചാണ് ആദ്യഘട്ടത്തില്‍ 78 ഷോപ്പുകള്‍ തുറക്കുന്നത്. ഇതില്‍ 68 ഷോപ്പുകള്‍ ബീവറേജസ് കോര്‍പറേഷനും 10 എണ്ണം കണ്‍സ്യൂമര്‍ഫെഡിനുമാണ് നല്‍കുന്നത്. വിലകൂടിയ മദ്യംവില്‍ക്കുന്ന 14 സൂപ്പര്‍ പ്രീമിയം ഔട് ലെറ്റുകളില്‍ നാലെണ്ണവും ഉടന്‍ ആരംഭിക്കും. ഇതിനെല്ലാം പുറമേ 175 ഷോപ്പുകള്‍ കൂടി തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

അതേസമയം, പുതിയ ഷോപ്പുകള്‍ ബാറുകള്‍ക്ക് സമീപം സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകളുടെ സംഘടന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ബാറുകളിലെ കച്ചവടം കുറയാന്‍ ഇതുകാരണമാവുമെന്നാണ് അവരുടെ ആശങ്ക.