ഗുവാഹതി: ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളുടെ 667 വീടുകള്‍ കൂടി അസം ഭരണകൂടം പൊളിച്ചു. രണ്ടു ദിവസത്തെ നോട്ടിസ് മാത്രം നല്‍കിയാണ് ഹസീലാ ബാല്‍ പ്രദേശത്ത് പൊളിക്കല്‍ നടന്നതെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അറിയിച്ചു. ഭരണകൂട അതിക്രമത്തെ തുടര്‍ന്ന് കര്‍ബല പ്രദേശത്ത് 300 കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് താമസിക്കുന്നത്. പ്രദേശത്തെ ഒരു മുസ്‌ലിം കര്‍ഷകന്റെ ഭൂമിയിലാണ് താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടിയിരിക്കുന്നത്.
എല്ലാ രേഖകളുമുള്ള വീടുകളാണ് ഭരണകൂടം പൊളിച്ചുമാറ്റിയതെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് തഹ്‌സീന്‍ അഹമദ് ചൂണ്ടിക്കാട്ടി. ''അവരുടെ വീടുകള്‍ ബോധപൂര്‍വ്വം ലക്ഷ്യം വയ്ക്കുകയായിരുന്നു. അവരെല്ലാം പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്നവരാണ്. അവരുടെ രേഖകളെല്ലാം കൃത്യമായിരുന്നു. രണ്ടു ദിവസത്തെ നോട്ടിസ് നല്‍കി ഒരു ഗ്രാമം പൊളിക്കാന്‍ ആരാണ് സര്‍ക്കാരിന് അധികാരം നല്‍കിയത്.''-അദ്ദേഹം ചോദിച്ചു.
''ജന്നത്ത്പൂരില്‍ 161 കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചു. ബല്‍സിപാര ജില്ലയിലെ ധാബരിയില്‍ 2,000 കുടുംബങ്ങളെ കുടിയൊഴിപ്പുിച്ചു. അവരെല്ലാം ഇപ്പോള്‍ ഷെഡ്ഡുകളിലാണ് താമസിക്കുന്നത്. അവിടെ 200 പോലിസുകാരെയും വിന്യസിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ കാണാന്‍ അനുവദിച്ചില്ല.''-അദ്ദേഹം വിശദീകരിച്ചു.