അസമിലെ തടങ്കല്‍ പാളയത്തില്‍ വയോധികന്‍ മരിച്ചു

Update: 2025-09-16 14:51 GMT

ഗുവാഹത്തി: വിദേശിയായി ചിത്രീകരിച്ച് അസമിലെ മാത്തിയ തടങ്കല്‍ പാളയത്തില്‍ അടച്ച 56കാരന്‍ മരിച്ചു. അസമിലെ ബാര്‍പേട്ട ജില്ലയിലെ റോമാരി ഗ്രാമത്തിലെ അംസാദ് അലി(56)യാണ് മരിച്ചത്. ആഗസ്റ്റ് 11 അംസാദ് അലിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ചികില്‍സക്കായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതികള്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് അംസാദ് അലി മരിച്ചത്. 1997ന് മുമ്പുള്ള തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിരുന്ന അലി വിദേശിയാണെന്ന് 2021ലാണ് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിധിച്ചത്. 1951 മുതലുള്ള കുടുംബത്തിന്റെ രേഖകള്‍ ഹാജരാക്കിയിട്ടും അലി വിദേശിയാണെന്ന നിലപാടില്‍ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ഉറച്ചുനിന്നു. ഈ വര്‍ഷം മാത്തിയ ക്യാംപില്‍ നടക്കുന്ന രണ്ടാം മരണമാണ് അലിയുടേത്. ഏപ്രിലില്‍ 42കാരനായ മുഹമ്മദ് അബ്ദുല്‍ മുത്തലിബ് മരിച്ചിരുന്നു.