പാകിസ്താന്‍ 400ഓളം ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2025-05-09 12:39 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെയും രാജസ്ഥാനിലെയും പഞ്ചാബിലെയും 36ഓളം ജനവാസ കേന്ദ്രങ്ങളെ പാകിസ്താന്‍ ആക്രമിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂഞ്ചില്‍ ഒരു സിഖ് ഗുരുദ്വാരയ്ക്ക് നേരെയും ആക്രമണമുണ്ടായി. പഞ്ചാബിലെ ബതിന്‍ഡയിലേക്ക് പാകിസ്താന്‍ ആളില്ലാ വിമാനം അയച്ചു. അതിനെ തകര്‍ത്തു.

400ഓളം ഡ്രോണുകളാണ് പാകിസ്താന്‍ ആക്രമണത്തിന് ഉപയോഗിച്ചത്. ഇവയെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. പാകിസ്താന്റെ നടപടി വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ്. പാകിസ്താന്‍ അയച്ച ഡ്രോണുകള്‍ തുര്‍ക്കി നിര്‍മിതമാണ്. നിയന്ത്രണരേഖക്ക് അപ്പുറത്തുനിന്നും ഇന്ത്യയിലേക്ക് ആര്‍ട്ടിലറി കൊണ്ടും ചെറിയ ആയുധങ്ങള്‍ കൊണ്ടുമുള്ള വെടിവയ്പ്പ് തുടരുന്നുണ്ട്. ഈ ആക്രമണങ്ങളില്‍ ഒരു സൈനികന്‍ അടക്കം 16 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായി അവര്‍ക്ക് വലിയ നാശമുണ്ടാക്കി. ലഹോറിലെ ചൈനീസ് നിര്‍മിത എച്ച്ക്യു-9 വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.