വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ് ശിക്ഷ

മൊഹാലി: 1993ലെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാരെ തടവിന് ശിക്ഷിച്ചു. ഫഗ് വാര സ്വദേശിയായ പല്‍വീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കരംജിത് സിംഗ്, മഞ്ജിത് സിംഗ്, ഗുര്‍മേജ് സിംഗ് എന്നിവരെയാണ് പ്രത്യേക സിബിഐ കോടതി മൂന്നു മുതല്‍ എട്ടുവര്‍ഷം വരെ തടവിന് ശിക്ഷിച്ചത്.
1993 മാര്‍ച്ച് 27നാണ് എഎസ്‌ഐ കരംജിത് സിംഗും മറ്റൊരു പോലിസുകാരനും കൂടി വന്ന് പല്‍വീന്ദര്‍ സിംഗിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. അതിന് ശേഷം വിവരമൊന്നുമുണ്ടായില്ല. പല്‍വീന്ദര്‍ സിംഗ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് 1993 ഏപ്രില്‍ അഞ്ചിന് സുല്‍ത്താന്‍ പൂര്‍ ലോധി പോലിസ് അറിയിച്ചു. മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയെന്നും പോലിസിന് നേരെ വെടിവച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നുമാണ് പോലിസ് പറഞ്ഞത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ സംസ്‌കരിക്കുകയും ചെയ്തു. 1995ല്‍ കുടുംബം സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി. 2005ല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവായി. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തിലും വിചാരണയിലുമാണ് പ്രതികളെ ശിക്ഷിച്ചത്.
വിചാരണക്കാലത്ത് മരിച്ചുപോയ രണ്ടു പോലിസുകാരാണ് പല്‍വീന്ദര്‍ സിംഗിനെ കൊന്നതെന്ന് കോടതി കണ്ടെത്തി. പക്ഷേ, മറ്റുള്ള മൂന്നു പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. കൊല്ലപ്പെട്ട യുവാവിന് 26 വയസേ ഉണ്ടായിരുന്നുള്ളൂയെന്നും വ്യാജ ഏറ്റുമുട്ടലിനാണ് അവനെ കൊന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 1993 മുതല്‍ നീതിക്കായി നടക്കേണ്ടി വന്ന കുടുംബത്തിന്റെ വിഷമത്തില്‍ കോടതി ദുഖം പ്രകടിപ്പിച്ചു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പല്‍വീന്ദര്‍ സിംഗിന്റെ മകള്‍ അറിയിച്ചു.