ഇരിങ്ങാലക്കുടയില്‍ 150 കോടിയുടെ നിക്ഷേപ തട്ടിപ്പ്; നാലുപേര്‍ക്കെതിരെ കേസ്

Update: 2025-02-22 15:13 GMT

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നതായി പരാതി. പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 മുതല്‍ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 32 പേരുടെ പരാതിയില്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബില്യന്‍ ബീസ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിന്‍ കെ ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ ബാബു, ലിബിന്‍ എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തു.

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ബില്യന്‍ ബീസ് ഉടമകള്‍ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നും ഇവര്‍ ഉറപ്പു പറഞ്ഞിരുന്നു. ഇതിന് തെളിവായി ബിബിന്‍, ജെയ്ത, സുബിന്‍, ലിബിന്‍ എന്നിവര്‍ ഒപ്പുവച്ച ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു.