റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍; 18 പേര്‍ യുദ്ധഭൂമിയിലുണ്ട്

Update: 2025-01-17 12:48 GMT

ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തിന് വേണ്ടി യുക്രൈനില്‍ യുദ്ധത്തിന് പോയ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. യുദ്ധഭൂമിയില്‍ അവശേഷിക്കുന്ന 18 പേരില്‍ 16 പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. യുക്രൈയ്‌ന്റെ ആക്രമണത്തില്‍ പരിക്കേറ്റ കേരളത്തില്‍ നിന്നുള്ള യുവാവ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ചികില്‍സയിലാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ 96 പേരെ ഇതിനകം തിരികെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.

റഷ്യക്ക് അകത്ത് യുക്രെയ്ന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ തൃശൂര്‍ സ്വദേശി ബിനില്‍ ബാബു കഴിഞ്ഞ ആഴ്ച്ച കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ബന്ധുവായ ജയിന്‍ കുര്യന്‍ ആണ് ചികില്‍സയിലുള്ളത്. നാട്ടില്‍ ഇലക്ട്രീഷ്യന്‍മാരായ ഇവരെ റിക്രൂട്ടിങ് സംഘം ചതിയില്‍ പെടുത്തി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്തുവെന്നാണ് ആരോപണം. വിഷയത്തില്‍ സിബിഐയും എന്‍ഐഎയും അന്വേഷണം നടത്തുന്നുണ്ട്.