വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ല; കര്‍ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2025-05-09 12:57 GMT

മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തില്‍ കര്‍ഷകന് നഴ്‌സറി ഉടമ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വണ്ടൂര്‍ കരിമ്പന്‍ തൊട്ടിയില്‍ അലവി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് അലവി. ചുങ്കത്തറ കാര്‍ഷിക നഴ്‌സറിയില്‍ നിന്നും 150 നേന്ത്രവാഴ ഉള്‍പ്പെടെയുള്ള കന്നുകള്‍ 3,425 രൂപ നല്‍കിയാണ് വാങ്ങിയത്.

പത്ത് മാസത്തിനകം വാഴ കുലക്കുമെന്നും ഓണവിപണിയില്‍ വില്‍പ്പന നടത്താമെന്നും കരുതിയാണ് കന്നുകള്‍ വാങ്ങിയത്. എന്നാല്‍ സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രവാഴക്ക് പകരം സ്വര്‍ണ്ണമുഖി എന്ന ഇനത്തില്‍ പെട്ട കന്നുകളാണ് അലവിക്ക് ലഭിച്ചത്. മറ്റ് കന്നുകളും ആവശ്യപ്പെട്ട പ്രകാരമായിരുന്നില്ല കിട്ടിയത്. തുടര്‍ന്നാണ് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വണ്ടൂര്‍ കൃഷി ഓഫീസറും അഭിഭാഷക കമ്മീഷനും കൃഷിസ്ഥലം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരന്റെ വാദഗതികള്‍ ശരിവെച്ചു കൊണ്ടുള്ള റിപോര്‍ട്ടുകള്‍ അംഗീകരിച്ച് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴക്കന്നുകള്‍ക്ക് നല്‍കിയ വില 3,425 രൂപയും വളം ചേര്‍ക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കുന്നതിന് കമ്മീഷന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം ഒമ്പത് ശതമാനം പലിശയും നല്‍കണമെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചുങ്കത്തറ കാര്‍ഷിക നഴ്‌സറി ആന്‍ഡ് ഗാര്‍ഡന്‍ സര്‍വീസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമ്മിഷന്റെ വിധി.