''അഖണ്ഡ ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടന തയ്യാറായി; ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും വോട്ടവകാശമില്ല''

Update: 2025-01-30 15:00 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന മഹാംകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഹിന്ദുത്വ സന്യാസിമാരുടെ സംഘം ''അഖണ്ഡ ഹിന്ദുരാഷ്ട്രത്തിന്റെ ഭരണഘടന'' തയ്യാറാക്കി. വസന്ത പഞ്ചമിയായ ഫെബ്രുവരി രണ്ടിന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനാണ് 501 പേജുള്ള കരട് ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ''അഖണ്ഡ ഹിന്ദുരാഷ്ട്രം''.

സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ഈ 'ഹിന്ദുരാഷ്ട്രത്തില്‍' വോട്ടവകാശം ഉണ്ടാവൂ. ജൈന, സിഖ്, ബുദ്ധ മതവിശ്വാസികള്‍ക്കും വോട്ടു ചെയ്യാം. വേദ ഗുരുകുലത്തില്‍ പഠിച്ച് ഹിന്ദു വിദ്യഭ്യാസം നേടിയവര്‍ക്കു മാത്രമേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവകാശമുണ്ടാവൂ. രാജ്യത്തെ നാലു ശങ്കരാചാര്യന്‍മാരും ഈ 'ഭരണഘടനക്ക്' അംഗീകാരം നല്‍കിയിട്ടുണ്ട്.

25 സന്യാസിമാര്‍ അടങ്ങിയ ഹിന്ദു രാഷ്ട്ര സംവിധാന്‍ നിര്‍മല്‍ സമിതിയാണ് ഈ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രാമായണം, മനുസ്മൃതി, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഭരണഘടന. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും വാരാണസിയിലെ സംസ്‌കൃത സര്‍വകലാശാലയിലെയും ന്യൂഡല്‍ഹി കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയിലെയും ഹിന്ദുത്വ പണ്ഡിതര്‍ ഈ റിപോര്‍ട്ട് രൂപീകരിക്കാന്‍ സഹായിച്ചു. പഴയകാലത്തെ ഹിന്ദുരാജാക്കന്‍മാരുടെ ഭരണരീതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവണമെന്നാണ് ശുപാര്‍ശ. രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ കൊണ്ടുവരുമെന്നും 2035ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നും സമിതി അംഗമായ വാരാണസിയിലെ ശാംഭവി പീഠത്തിലെ സ്വാമി ആനന്ദ് സ്വരൂപ് പറഞ്ഞു.