സൂപര്‍ ലീഗ് കേരള; സെമി ഉറപ്പിക്കാന്‍ കൊമ്പന്‍സ് ഇന്ന് കാലിക്കറ്റിനെതിരേ

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം

Update: 2025-12-03 11:21 GMT

തിരുവനന്തപുരം: സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ അവസാന റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സും കാലിക്കറ്റ് എഫ്‌സിയും ലീഗിലെ തങ്ങളുടെ അവസാന മല്‍സരത്തിനിറങ്ങുന്നു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. ഇന്നലെ നടന്ന മല്‍സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് തൃശൂര്‍ മാജിക് എഫ്‌സിയെ പരാജയപ്പെടുത്തിയതോടെ കൊമ്പന്‍സിന് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ഇന്ന് കാലിക്കറ്റ് എഫ്‌സിയെ പരാജയപ്പെടുത്തിയാല്‍ കൊമ്പന്‍സിന് സെമിയിലേക്ക് മുന്നേറാം. എന്നാലും കണ്ണൂരിന്റെ സെമി പ്രവേശനത്തിന് മലപ്പുറത്തിന്റെ അവസാന മല്‍സരം വരെ കാത്തിരിക്കണം. ഈ മല്‍സരത്തില്‍ മലപ്പുറവും ജയിച്ചാല്‍ കണ്ണൂര്‍ സെമി കാണാതെ പുറത്തുപോകും.

നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ച കാലിക്കറ്റിന് ഈ മല്‍സരത്തിന് പ്രത്യേക പ്രസക്തിയൊന്നുമില്ല. ഒന്‍പതു മല്‍സരങ്ങളില്‍ നിന്ന് ആറു വിജയവും രണ്ടു സമനിലയും തോല്‍വിയുമടക്കം ഒന്നാം സ്ഥാനക്കാരായാണ് കാലിക്കറ്റ് എഫ്‌സി സെമിയിലേക്ക് കുതിച്ചത്. കൊമ്പന്‍സിനെതിരേ കോഴിക്കോട് നടന്ന മല്‍സരത്തില്‍ കാലിക്കറ്റ് ഒരു ഗോളിനു വിജയിച്ചിരുന്നു. മൂന്നു വീതം വിജയവും സമനിലയും തോല്‍വിയുമടക്കം 12 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് നിലവില്‍ നാലാം സ്ഥാനത്താണ്. കണ്ണൂര്‍ വാരിയേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ചെന്ന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് എഫ്‌സി സീസണിലെ അവസാന ലീഗ് മല്‍സരത്തിനിറങ്ങുന്നത്. സ്വന്തം മൈതാനത്ത് മലപ്പുറം എഫ്‌സിയുമായി ഒരുഗോളിന് സമനില പാലിച്ചതിന്റെ നിരാശയിലാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇറങ്ങുന്നത്. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം ചെയ്യും.