സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം 30ന്, ഗോകുലം 27ന് പഞ്ചാബ് എഫ്‌സിയെ നേരിടും

Update: 2025-10-25 04:12 GMT

മഡ്ഗാവ്: അനിശ്ചിതത്വത്തിലായിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 12ാം സീസണ്‍ ഡിസംബര്‍ അവസാന വാരത്തോടെ തുടക്കമാകുന്നതിനു മുന്നോടിയായി സൂപ്പര്‍ കപ്പ് മല്‍സരങ്ങള്‍ക്ക് ഇന്ന് ഗോവയില്‍ തുടക്കമാവുന്നു. സൂപ്പര്‍ കപ്പ് മല്‍സരങ്ങളോടെയാണ് 2025-26 സീസണിന് തുടക്കമാവുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹൈദരാബാദ് എഫ്‌സി ഇനി എസ്‌സി ഡല്‍ഹി എന്ന പേരിലാണ് ഇറങ്ങുന്നത്.

നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 ടീമുകളും ഐ-ലീഗില്‍ നിന്ന് അഞ്ചു ടീമുകളുമാണ് ഫട്ടോര്‍ഡ, ബംബോലിം സ്‌റ്റേഡിയങ്ങളില്‍ ഇറങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരം 4.30ന് ഈസ്റ്റ് ബംഗാളും ഡെംപോയും തമ്മിലാണ് ആദ്യ മല്‍സരം. 7.30ന് മോഹന്‍ ബഗാന്‍ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.

കേരളത്തില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം കേരള എഫ്‌സിയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ ഒക്ടോബര്‍ 27ന് പഞ്ചാബ് എഫ്‌സിയുമായാണ് ഗോകുലം കേരളയുടെ ആദ്യ മല്‍സരം. ഗ്രൂപ്പ് ഡിയില്‍ ഒക്ടോബര്‍ 30ന് രാജസ്താന്‍ യുനൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും. മല്‍സരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ യൂട്യൂബ് ചാനലിലും, ജിയോ ഹോട്‌സ്റ്റാറിലും, സ്റ്റാര്‍ സ്‌പോര്‍ട്‌സിലും സംപ്രേഷണം നടക്കും.

ഗ്രൂപ്പുകള്‍

എ- മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, ഡെംപോ.

ബി- എഫ്‌സി ഗോവ, ജാംഷഡ്പൂര്‍ എഫ്‌സി, നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്, ഇന്റര്‍ കാശി.

സി- ബംഗളൂരു എഫ്‌സി, മുഹമ്മദന്‍ സ്‌പോര്‍ടിങ്, പഞ്ചാബ് എഫ്‌സി, ഗോകുലം കേരള.

ഡി- മുംബൈ സിറ്റി എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, എസ്‌സി ഡല്‍ഹി, രാജസ്ഥാന്‍ യുനൈറ്റഡ്.

Tags: