സന്തോഷ് ട്രോഫി; രണ്ടാം ജയം തേടി കേരളം നാളെ റെയില്‍വേസിനെതിരേ

Update: 2026-01-23 10:27 GMT

ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ രണ്ടാം ജയം തേടി കേരളം. നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന മല്‍സരത്തില്‍ റെയില്‍വേസാണ് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യമല്‍സരത്തില്‍ കേരളം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ആ ആത്മവിശ്വാസവുമായാണ് കേരളം നാളെ റെയില്‍വേസിനെ നേരിടാനിറങ്ങുന്നത്. ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നിലായ ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. എം മനോജ് കേരളത്തിന്റെ സമനില ഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് അജ്സലിന്റെ ഇരട്ടഗോളില്‍ കേരളം വിജയിച്ചു കയറി. മല്‍സരം ഫിഫ പ്ലസില്‍(FIFA PLUS)രാവിലെ 9.00 മണി മുതല്‍ തല്‍സമയം സംപ്രേഷണം നടക്കും.

സര്‍വീസസ്, ഒഡീഷ, മേഘാലയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ കേരളവുമായി ഏറ്റുമുട്ടാനുള്ളത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ക്വര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്താനായിരിക്കും കേരളത്തിന്റെ ശ്രമം. സന്തോഷ് ട്രോഫിയില്‍ ഏഴുതവണ ചാംപ്യന്‍മാരായ കേരളം നിലവിലെ റണ്ണര്‍ അപ്പ് കൂടിയാണ്. അസമിലെ കടുത്ത തണുപ്പുള്ള കാലാവസ്ഥയെ അതിജീവിക്കാന്‍ ടീമിനെ വയനാട്ടിലെത്തിച്ച് പരിശീലനം നല്‍കിയിരുന്നു.