ഐഎസ്എൽ താരം മൊഹമ്മദ് ഇർഷാദിനെ തട്ടകത്തിലെത്തിച്ച് മലപ്പുറം എഫ്.സി

കഴിഞ്ഞ സീസണിൽ മൊഹമ്മദൻസിനായി ബൂട്ടുകെട്ടിയ താരമാണ്

Update: 2025-08-23 05:23 GMT

മലപ്പുറം: പ്രമുഖ ഇന്ത്യൻ ക്ലബുകൾക്കായി ബൂട്ട് കെട്ടിയ മധ്യനിര താരം മൊഹമ്മദ് ഇർഷാദിനെ തട്ടകത്തിൽ എത്തിച്ച് മലപ്പുറം എഫ്.സി. സാറ്റ് തിരൂരിലൂടെ കളിച്ചു വളർന്ന ഇർഷാദ് തിരൂർ സ്വദേശിയാണ്. നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഈസ്റ്റ് ബെംഗാൾ, പഞ്ചാബ് എഫ്.സി, ഗോകുലം കേരള, ഡി.എസ്.കെ ശിവാജിയൻസ് തുടങ്ങിയ ക്ലബുകൾക്കായും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഇർഷാദിന്റെ വരവ് മലപ്പുറം.എഫ്.സിയുടെ മധ്യനിരയ്ക്ക് വലിയ കരുത്തേകും.

2018/19 സീസണിൽ ഗോകുലത്തിനൊപ്പം ഡ്യൂറൻഡ് കപ്പിലും, 2024ൽ മൊഹമ്മദൻസിനൊപ്പം ഐ-ലീഗ് കിരീടവും ഇർഷാദ് നേടിയിട്ടുണ്ട്. മധ്യനിരയും പ്രതിരോധവും ഒരുപോലെ നിയന്ത്രിക്കാൻ കഴിയുന്ന ഇർഷാദ് മലപ്പുറം എഫ് സിക്ക് വലിയൊരു കരുത്താവും. അതിനിടെ മലപ്പുറം എഫ്.സിയുടെ 34-കാരനായ യുവ സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറ ഞായറാഴ്‌ച മലപ്പുറത്ത് എത്തുമെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ഇത്തവണ കിരീടം ലക്ഷ്യമിടുന്ന മലപ്പുറം എഫ്.സി മികച്ച സ്ക്വാഡിനെ തന്നെയാണ് ഒരുക്കുന്നത്.

Tags: