ഐഎസ്എല്‍ 2025-26; ഒരു ടീമിന് ആകെ 12 മല്‍സരം മാത്രം

രണ്ടു ഗ്രൂപ്പായി മല്‍സരങ്ങള്‍

Update: 2025-12-28 17:20 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപര്‍ ലീഗിന്റെ 2025-26 സീസണില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ക്ലബ്ബുകളും തമ്മിലുള്ള നിര്‍ണ്ണായക യോഗത്തില്‍ തീരുമാനമായതായി റിപോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും ലീഗിന്റെ വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതിലെ കാലതാമസവും പരിഗണിച്ച്, ഇത്തവണത്തെ മല്‍സരങ്ങള്‍ ഹോം-എവേ രീതിക്കു പകരം കേന്ദ്രീകൃത വേദികളില്‍ നടത്താനാണ് ധാരണയായത്.

പുതിയ തീരുമാനമനുസരിച്ച് രണ്ടോ മൂന്നോ വേദികളിലായി മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കും. ടൂര്‍ണമെന്റ് വേഗത്തില്‍ തീര്‍ക്കുന്നതിനായി ആകെയുള്ള 14 ടീമുകളെ ഏഴു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും 12 മല്‍സരങ്ങള്‍ വീതം ലഭിക്കും. രണ്ട് ഗ്രൂപ്പിലെയും ആദ്യ സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെമി ഫൈനലുകള്‍ ഉള്‍പ്പെടെയുള്ള നോക്കൗട്ട് മല്‍സരങ്ങള്‍ ഒറ്റ പാദമായിട്ടായിരിക്കും നടത്തുക. ഇതിലൂടെ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടുന്ന ടീമിന് പരമാവധി 15 മല്‍സരങ്ങള്‍ വരെ കളിക്കാനേ കഴിയൂ.

നിലവില്‍ ഗോവ, കൊല്‍ക്കത്ത എന്നീ നഗരങ്ങളേയാണ് പ്രധാന വേദികളായി എഐഎഫ്എഫ് പരിഗണിക്കുന്നത്. മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണ്‍ ഏതുവിധേനയും ഈ വര്‍ഷം തന്നെ പുനരാരംഭിക്കാനാണ് എഐഎഫ്എഫിന്റെ ശ്രമം.